രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ന്യായ് യാത്ര’യ്ക്ക് മുന്നോടിയായി റൂട്ട് നിര്‍ണയിക്കാന്‍ യോഗം വിളിച്ച് കോണ്‍ഗ്രസ്. 14 സംസ്ഥാന പ്രസിഡന്റുമാരുടെയും കോണ്‍ഗ്രസ് ലെജിസ്ലേറ്റീവ് പാര്‍ട്ടി നേതാക്കളുടെയും യോഗം ജനുവരി 4 ന് നടക്കും. ‘ഭാരത് ന്യായ് യാത്ര’യുടെ ലോഗോയും(logo) ഇതേ ദിവസം പുറത്തിറക്കും. എന്നാല്‍ യാത്രയുടെ റൂട്ട് ജനുവരി 8 ന് പ്രഖ്യാപിക്കാനാണ് തീരുമാനം. യാത്രയുടെ തീം സോംഗ്(theme song) ജനുവരി 12 ന് റിലീസ് ചെയ്യും. ജനുവരി 14 ന് ആണ് യാത്ര ആരംഭിക്കുന്നത്.
ഇത്തവണ യാത്രയ്ക്കിടെ, പാര്‍ട്ടി നേതാക്കള്‍ ഏതാനും കിലോമീറ്ററുകള്‍ നടന്ന് പോകുകയും ബാക്കിയുള്ള യാത്ര ബസുകളില്‍ നടത്താനുമാണ് നിശ്ചയിച്ചിരിക്കുന്നത്. യാത്രയില്‍ വിവിധ വിഭാഗങ്ങളുമായി രാഹുല്‍ ഗാന്ധി കൂടിക്കാഴ്ച നടത്തും. ഡിസംബര്‍ 27 ന് ആണ് പാര്‍ട്ടി ‘ഭാരത് ന്യായ് യാത്ര’ പ്രഖ്യാപിച്ചത്. മണിപ്പൂരില്‍ നിന്ന് മുംബൈയിലേക്ക് 14 സംസ്ഥാനങ്ങളിലൂടെയാണ് യാത്ര നടത്തുക. ഇന്ത്യയുടെ കിഴക്ക് നിന്ന് പടിഞ്ഞാറ് 85 ജില്ലകളിലൂടെ 67 ദിവസത്തിനുള്ളില്‍ യാത്ര പൂര്‍ത്തിയാക്കാനാണ് പദ്ധതി.
നിര്‍ണായകമായ 2024 ലോക്സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ജനപിന്തുണ സമാഹരിക്കാനുള്ള പാര്‍ട്ടിയുടെ ശ്രമമായാണ് ‘ഭാരത് ന്യായ് യാത്ര’യെ കാണുന്നത്. ഏകദേശം ഒരു വര്‍ഷം മുമ്പ്, കന്യാകുമാരി മുതല്‍ കാശ്മീര്‍ വരെ കാല്‍നടയായി രാഹുല്‍ നടത്തിയ ഭാരത് ജോഡോ യാത്ര ഏറെ ശ്രദ്ധ നേടിയിരുന്നു. അന്ന് 136 ദിവസം കൊണ്ട് 4,000 കിലോമീറ്റര്‍ താണ്ടിയാണ് രാഹുല്‍ ഗാന്ധി ‘ഭാരത് ജോഡോ യാത്ര’ പൂര്‍ത്തിയാക്കിയത്.
ഏകദേശം 6,200 കിലോമീറ്റർ ദൈർഘ്യമുള്ള ‘ഭാരത് ന്യായ് യാത്ര’ മാർച്ച് 20ന് സമാപിക്കും. ജനുവരി 14 ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ഇംഫാലിൽ നിന്ന് യാത്ര ഫ്ലാഗ് ഓഫ് ചെയ്യും. യാത്രയുടെ രണ്ടാം ഭാഗം നിർത്തിവച്ചുവെന്ന ഊഹാപോഹങ്ങൾ തള്ളിക്കളയുന്നതാണ് പാർട്ടിയുടെ നീക്കം.
അഞ്ച് സംസ്ഥാനങ്ങളിൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പുകളിൽ കനത്ത തിരിച്ചടിയാണ് കോൺഗ്രസ് നേരിട്ടത്. ഹിമാചൽ പ്രദേശിലും കർണാടകയിലും ബിജെപിയെ പരാജയപ്പെടുത്തിയ വീര്യം കോൺഗ്രസിന് നിലനിർത്താനായില്ല. നിലവിൽ പാർട്ടി പ്രവർത്തകരുടെ ആത്മവീര്യവും താരതമ്യേന കുറവാണ്.
2024ൽ ജയിക്കുക എന്ന സ്വപ്നം നടപ്പാക്കാൻ ഈ മാരത്തൺ യാത്ര ഗുണപരമായേക്കാം. ഇതിലൂടെ സംഘടനയ്ക്ക് ആവശ്യമായ ഊർജം ഉറപ്പിക്കാനും പ്രവർത്തകരെ സജീവമാക്കാനും കഴിയും. രാഹുൽ ഗാന്ധി യുവരാജാവാണ് എന്ന ബിജെപിയുടെ പരിഹാസത്തിന് മറുപടി നൽകാനാണ് കോൺഗ്രസ് നീക്കം. രാഹുലിന് കഠിനാധ്വാനി യും ലളിതവും ബന്ധപ്പെടാൻ കഴിയുന്നതുമായ ഒരു രാഷ്ട്രീയക്കാരന്റെ പ്രതിച്ഛായയുണ്ടാക്കാനുമാണ് പ്രധാന ശ്രമം.