കീഴടങ്ങാന്‍ സമയം വേണമെന്ന ബില്‍ക്കിസ് ബാനോ കേസിലെ പ്രതികളുടെ അപേക്ഷ വെള്ളിയാഴ്ച സുപ്രീം കോടതിപരിഗണിക്കും. ജയില്‍ അധികൃതര്‍ക്ക് മുമ്പാകെ കീഴടങ്ങാന്‍ നാല് മുതല്‍ ആറ് ആഴ്ച വരെ സമയം നീട്ടിത്തരണമെന്ന് ആവശ്യ പ്പെട്ട് 11 കുറ്റവാളികളില്‍ ഏഴ് പേരും സുപ്രീം കോടതിയില്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. കീഴടങ്ങാനുള്ള സമയം ഞായറാഴ്ച അവസാനിക്കുന്നതിനാല്‍ കേസ് അടിയന്തരമായി പരിഗണിക്കണമെന്നാണ് ആവശ്യം. അടിയന്തര പരാമര്‍ശത്തിനിടെ ജസ്റ്റിസ് ബിവി നാഗരത്നയുടെ നേതൃത്വത്തിലുള്ള ബെഞ്ചിന് മുമ്പാകെയാണ് അഭിഭാഷകര്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. കേസ് അടിയന്തര വാദം കേള്‍ക്കുന്നതിനായി ചീഫ് ജസ്റ്റിസിന് മുമ്പാകെ സമര്‍പ്പിക്കാന്‍ ബെഞ്ച് രജിസ്ട്രിയോട് നിര്‍ദ്ദേശിച്ചു.
ബില്‍ക്കിസ് ബാനോ കേസില്‍ ശിക്ഷിക്കപ്പെട്ട 11 പ്രതികളെ വിട്ടയച്ചുകൊണ്ട് ഗുജറാത്ത് സര്‍ക്കാര്‍ പുറപ്പെടുവിച്ച ഉത്തരവ് ജനുവരി 8 ന് സുപ്രീം കോടതി റദ്ദാക്കിയിരുന്നു. കൂടാതെ 11 പേരും രണ്ടാഴ്ചയ്ക്കകം ജയില്‍ അധികൃതര്‍ക്ക് കീഴടങ്ങണമെന്നും സുപ്രീം കോടതി ഉത്തരവിട്ടിരുന്നു.
പ്രതികളെ വിട്ടയക്കാൻ ഗുജറാത്ത് സർക്കാരിന് അവകാശമില്ലെന്ന് കോടതി പറഞ്ഞിരുന്നു. ജസ്റ്റിസ് ബി വി നാഗരത്ന അധ്യക്ഷയായ സുപ്രീം കോടതി ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്. വാദം കേൾക്കുന്നതിനിടെ ഗുജറാത്ത് സർക്കാരിനെ സുപ്രീം കോടതി അതിരൂക്ഷമായി വിമർശിച്ചു. ഗുജറാത്ത് സർക്കാരിന്റെ ഉത്തരവ് നിയമ പരമല്ലെന്നും കോടതി പറഞ്ഞു. 2002 ലെ കലാപത്തില്‍ ബില്‍ക്കിസ് ബാനോയെ കൂട്ടബലാത്സംഗം ചെയ്യുകയും കുടുംബാംഗങ്ങളില്‍ ഏഴുപേരെ കൊലപ്പെടുത്തുകയും ചെയ്ത കേസിലായിരുന്നു കോടതിയുടെ നിര്‍ണായക ഇടപെടല്‍.