മാർച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം; ആരാണ് സന്തോഷം ആഗ്രഹിക്കാത്തത്….! നോക്കാം സന്തോഷദിനത്തിന്‍റെ പ്രധാന്യവും ചരിത്രവും


മാർച്ച് 20, അന്താരാഷ്ട്ര സന്തോഷ ദിനം… പ്രതിസന്ധി ഘട്ടങ്ങളിൽ തളരുന്ന നിരവധിയാളുകൾ നമ്മുടെ ചുറ്റിനുമുണ്ട്. കരയാൻ ഒരുപാട് കാരണങ്ങളുണ്ടാകും. എന്നാൽ ചിരിക്കാനും അതുപോലെ തന്നെ കാരണങ്ങളുണ്ട്. രാവും പകലും പോലെ സന്തോഷവും സങ്കടങ്ങളും ഇടകലർന്നതാണ് ഓരോ ജീവിതവും. ഏത് പ്രതിസന്ധിയിലും തളരാതെയിരിക്കുക, പ്രതിസന്ധികളെ പുഞ്ചിരിയോടെ നേരിടുക എന്നിവ പ്രധാനമാണ്. ഈ ഓർമ്മയ്ക്കായാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആചരിക്കുന്നത്.

എല്ലാ വർഷവും മാർച്ച് 20നാണ് ഈ ദിനം ആചരിക്കുന്നത്. 2013 മുതലാണ് ഐക്യരാഷ്ട്ര സഭ ഇന്റർനാഷണൽ ഹാപ്പിനസ് ഡേ ആഘോഷിക്കാൻ തുടങ്ങിയത്. സന്തോഷമെന്നത് സാർവത്രികമായ മൗലികാവകാശമാണെന്ന സന്ദേശം പ്രചരിപ്പിക്കുകയാണ് ഈ ദിനം ലക്ഷ്യമിടുന്നത്.

സന്തോഷവാന്മാരായിരിക്കുന്നവർക്ക് ഉയർന്ന രക്തസമ്മർദ്ദം, ഹൃദയ സംബന്ധമായ അസുഖങ്ങൾ എന്നിവ താരതമ്യേന കുറവായിരിക്കും. ഇവർക്ക് ആയുർദൈർഘ്യം താരതമ്യേന കൂടുതലായിരിക്കുമെന്നാണ് പഠനങ്ങൾ തെളിയിക്കുന്നത്. ശക്തമായ സാമൂഹിക ബന്ധങ്ങളും ജീവിത ലക്ഷ്യവും മനുഷ്യരുടെ സന്തോഷകരമായ ജീവിതത്തിലെ പ്രധാനപ്പെട്ട കാര്യങ്ങളാണെന്ന് ശാസ്ത്രജ്ഞർ ചൂണ്ടിക്കാട്ടുമ്പോൾ പോസിറ്റീവായ മനസും പ്രധാനമാണെന്ന് അഭിപ്രായമുള്ളവരുമുണ്ട്.

സന്തോഷമെന്നത് മനുഷ്യ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യം അർഹിക്കുന്നു എന്ന സന്ദേശം വിളിച്ചോതുന്ന അന്താരാഷ്ട്ര സന്തോഷ ദിനത്തിന് മറ്റ് ചില ലക്ഷ്യങ്ങളുമുണ്ട്. ആഗോള അസമത്വം കുറയ്ക്കുക, ദാരിദ്ര്യം അവസാനിപ്പിക്കുക, ഭാവി തലമുറകൾക്കായി ഭൂമിയെ സംരക്ഷിക്കുക തുടങ്ങിയ ലക്ഷ്യങ്ങളോടെ ഈ ദിനത്തിൽ ക്യാമ്പെയ്‌നുകൾ സംഘടിപ്പിക്കുന്നു. ‘കരുതലുള്ളവരായിരിക്കുക, നന്ദിയുള്ളവരായിരിക്കുക, ദയയുള്ളവരായിരിക്കുക’ എന്നതാണ് ഇത്തവണത്തെ അന്താരാഷ്ട്ര സന്തോഷ ദിനത്തിന്റെ സന്ദേശം.

2013 മാർച്ച് 20നാണ് അന്താരാഷ്ട്ര സന്തോഷ ദിനം ആദ്യമായി ആചരിച്ചത്. യുഎൻ ഉപദേഷ്ടാവ് ജെയിം ഇല്ലിയന്റെ വർഷങ്ങളോളം നീണ്ടുനിന്ന ശ്രമങ്ങളുടെ ഫലമായി 2012ലെ ആദ്യ യുഎൻ കോൺഫറൻസിൽ ആശയം അവതരിപ്പിച്ചു. 2013 മാർച്ചിൽ ന്യൂയോർക്ക് സിറ്റിയിൽ നടന്ന ഒരു കോൺഫറൻസിൽ എൻദാബ മണ്ടേലയും ചെൽസി ക്ലിന്റണും ആദ്യ അനുസ്മരണം ആരംഭിച്ചു. മനുഷ്യരാശിക്ക് സന്തോഷത്തിന്റെ പ്രാധാന്യത്തെക്കുറിച്ചുള്ള അവബോധം വർദ്ധിപ്പിക്കുന്നതിന് എല്ലാ യുഎൻ അംഗരാജ്യങ്ങളെയും സന്തോഷ ദിനത്തിന്റെ ഭാഗമാകാൻ പ്രോത്സാഹിപ്പിക്കുന്നു.

ഗായകനും ഗാനരചയിതാവുമായ ഫാരെൽ വില്യംസ് 2013-ലെ ആഘോഷത്തിന്റെ വലിയൊരു ഭാഗമായിരുന്നു. ആഘോഷ പരിപാടിയിൽ അദ്ദേഹത്തിന്റെ ഹിറ്റ് ഗാനമായ ‘ഹാപ്പി’യുടെ ആദ്യ 24 മണിക്കൂർ ഗ്ലോബൽ ലൈവ് സ്ട്രീമിംഗ് വീഡിയോ പ്രദർശിപ്പിച്ചിരുന്നു. ഇതിനോടകം തന്നെ നിരവധി ലോകനേതാക്കളും സെലിബ്രിറ്റി കളുമൊക്കെ തന്നെ സന്തോഷ ദിനാചരണത്തിന്റെ ഭാഗമായിട്ടുണ്ട്.

ഏകദേശം 2,500 വർഷങ്ങൾക്ക് മുമ്പാണ് സന്തോഷവുമായി ബന്ധപ്പെട്ട ആദ്യ പഠനങ്ങൾ നടന്നത്. കൺഫ്യൂഷ്യസ്, സോക്രട്ടീസ്, അരിസ്റ്റോട്ടിൽ, ബുദ്ധൻ എന്നിവർ ഈ വിഷ യത്തെക്കുറിച്ചുള്ള പഠനത്തിനായി സ്വന്തം ജീവിതം തന്നെ സമർപ്പിച്ച മഹാന്മാരായ ചിന്തകരായിരുന്നു. വിവിധ മേഖലകളിൽ ഇതിന്റെ ഉത്ഭവം ഉണ്ടെങ്കിലും, മനശാസ്ത്ര ജ്ഞരായ ഡോ. മാർട്ടിൻ സെലിഗ്മാനും ഡോ. മിഹാലി സിക്സെന്റ്മിഹാലിയുമാണ് പ്രധാന സഹസ്ഥാപകരായി വിലയിരുത്തപ്പെടുന്നത്.

ലോകത്ത് മനുഷ്യന് ഏറ്റവും വിലപ്പെട്ടത് സന്തോഷമാണെന്ന തിരിച്ചറിവാണ് ലോക സന്തോഷ ദിനമെന്ന ആശയത്തിന് പ്രേരകം. ലോകത്തെല്ലാവരും സന്തോഷം ആഗ്രഹി ക്കുന്നവരാണ്. സാമ്പത്തിക സ്ഥിതി, ആരോഗ്യം, വിഭവങ്ങളുടെ ലഭ്യത, സുഖ സൗകര്യ ങ്ങൾ തുടങ്ങി നിരവധി കാരണങ്ങൾ സന്തോഷത്തെ നിർണയിക്കുന്നു.

ശാസ്ത്ര സാങ്കേതിക രംഗങ്ങളിലെ അഭൂതപൂർവ്വമായ വളർച്ചയും പുരോഗതിയും ജീവിതം വളരെ അനായാസവും സൗകര്യപ്രദവുമാക്കിയെന്നതിൽ സംശയമില്ല. ഭൗതിക മായ പുരോഗതിയേക്കാൾ മനസിന്റെ സന്തോഷവും സമാധാനവും പരിഗണിക്കണമെന്ന ആഹ്വാനവുമായാണ് അന്താരാഷ്ട്ര സന്തോഷ ദിനം നമ്മുടെ ശ്രദ്ധയാകർഷിക്കുന്നത്.


Read Previous

ജിദ്ദ ഇന്ത്യന്‍ മീഡിയ ഫോറത്തിന് പുതിയ ഭാരവാഹികള്‍: സാദിഖലി തുവ്വൂർ പ്രസിഡണ്ട്‌.

Read Next

കവിത “മുത്തശ്ശി”രാജു കാഞ്ഞിരങ്ങാട്.

Leave a Reply

Your email address will not be published. Required fields are marked *

Most Popular