കോൺ​ഗ്രസ് വിട്ട മിലിന്ദ് ദേവ്‌റ ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നു


കോൺഗ്രസിൽ നിന്നും രാജിവച്ച് മണിക്കൂറുകൾക്ക് ശേഷം മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെയുടെ (Eknath Shinde) നേതൃത്വത്തിലുള്ള ശിവസേനയിൽ (Shiv Sena) ചേർന്ന് മിലിന്ദ് ദേവ്റ (Milind Deora). കാവി പതാക സമ്മാനിച്ച ഏകനാഥ് ഷിൻഡെയാണ് ദേവ്‌റയെ ശിവസേനയിലേക്ക് സ്വീകരിച്ചത്. കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്നുള്ള രാജി മിലിന്ദ് ദേവ്‌റ ഇന്ന് രാവിലെയാണ് പ്രഖ്യാപിച്ചത്. ഇത് തന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണെന്ന് വിശേഷിപ്പിച്ചുകൊണ്ട് എക്സിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

അതേസമയം മിലിന്ദ് ദേവ്‌റ പാർട്ടിയിൽ നിന്ന് രാജിവച്ചതിന് പിന്നാലെ പ്രതികരണവു മായി മഹാരാഷ്ട്ര മുഖ്യമന്ത്രി ഏകനാഥ് ഷിൻഡെ രം​ഗത്തെത്തിയിരുന്നു. മിലിന്ദ് ദേവ്‌റ പാർട്ടിയിൽ ചേരാൻ തീരുമാനിച്ചാൽ ശിവസേന സ്വാഗതം ചെയ്യുമെന്നും ഏകനാഥ് ഷിൻഡെ പറഞ്ഞിരുന്നു. രാജിവച്ചതിന് പിന്നാലെ മിലിന്ദ് ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേർന്നേക്കുമെന്നും റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. മഹാരാഷ്ട്രയിലെ മുതിർന്ന കോൺഗ്രസ് നേതാവും സൗത്ത് മുംബൈയിൽ നിന്നുള്ള മുൻ എംപിയുമായ മിലിന്ദ് ദിയോറ ഇന്ന് രാവിലെയാണ് പാർട്ടിയിൽ നിന്ന് രാജി പ്രഖ്യാപിച്ചത്.

“ഇന്ന് എന്റെ രാഷ്ട്രീയ യാത്രയിലെ ഒരു സുപ്രധാന അധ്യായത്തിന്റെ സമാപനമാണ്” എന്ന് എക്സിലൂടെയാണ് അദ്ദേഹം രാജിവച്ചതായി അറിയിച്ചത്. “പാർട്ടിയുമായുള്ള എന്റെ കുടുംബത്തിന്റെ 55 വർഷത്തെ ബന്ധം അവസാനിപ്പിച്ച് കോൺഗ്രസിന്റെ പ്രാഥമിക അംഗത്വത്തിൽ നിന്ന് ഞാൻ രാജിവെച്ചു,” അദ്ദേഹം എക്സിൽ കുറിച്ചു. “വർഷങ്ങളായി അവർ നൽകിയ അചഞ്ചലമായ പിന്തുണയ്ക്ക് എല്ലാ നേതാക്കളോടും സഹപ്രവർത്തകരോടും കാര്യകർത്താക്കളോടും ഞാൻ നന്ദിയുള്ളവനാണ്” അദ്ദേഹം കൂട്ടിച്ചേർത്തു. മുംബൈ സൗത്ത് ലോക്‌സഭാ സീറ്റിനെ ചൊല്ലിയുള്ള തർക്കമാണ് രാജിയിൽ കലാശിച്ചതെന്നാണ് റിപ്പോർട്ടുകൾ.

ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയിൽ ചേരുമെന്ന അഭ്യൂഹങ്ങൾ ശനിയാഴ്ച ഡിയോറ തള്ളിക്കളഞ്ഞതിന് തൊട്ടുപിന്നാലെയാണ് ഇന്ന് തന്നെ ശിവസേനയിൽ ചേരുമെന്ന റിപ്പോർട്ട് വന്നിരുന്നു. ഒട്ടേറെത്തവണ കേന്ദ്രമന്ത്രിയായിരുന്ന മുരളി ദേവ്‌റയുടെ മകനാണ് 47- കാരനായ മിലിന്ദ് ദേവ്‌റ. ദക്ഷിണ മുംബൈയിൽനിന്ന് സ്ഥിരമായി കോൺഗ്രസ് ടിക്കറ്റിൽ വിജയിക്കുന്ന നേതാവാണ് മുരളി ദേവ്‌റ. അദ്ദേഹത്തിന്റെ മരണശേഷം മിലിന്ദ് ദേവ്‌റയും ഈ മണ്ഡലത്തെ പ്രതിനിധീകരിച്ചിരുന്നു. എന്നാൽ, കഴിഞ്ഞ രണ്ട് തിരഞ്ഞെടുപ്പുകളിലും ബിജെപിയോടൊപ്പം മത്സരിച്ച് ശിവസേനയുടെ അരവിന്ദ് സാവന്താണ് ഇവിടെ വിജയിച്ചത്. സാവന്ത് ഇപ്പോൾ ഉദ്ധവ് താക്കറെ പക്ഷത്താണ്. 

വരാനിരിക്കുന്ന ലോക്‌സഭാ തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് കോൺഗ്രസും ശിവസേനയും (യുബിടി) നടത്തുന്ന സീറ്റ് വിഭജന ചർച്ചയിൽ മിലിന്ദ് ദേവ്‌റയ്ക്ക് അതൃപ്തിയുണ്ടെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. 


Read Previous

‘വിശ്വസ്തതയില്ല, രാഷ്ട്രീയം മാത്രം’: മിലിന്ദ് ദേവ്റയുടെ രാജിയെ പരിഹസിച്ച് സഞ്ജയ് റാവത്ത്

Read Next

രാഹുല്‍ ഗാന്ധിയുടെ ഭാരത് ജോഡോ ന്യായ് യാത്രയ്ക്ക് മണിപ്പൂരില്‍ തുടക്കം; ഖാര്‍ഗെ ഫ്ലാഗ് ഓഫ് ചെയ്തു

Leave a Reply

Your email address will not be published. Required fields are marked *

Most Popular