‘മോദി’ക്കാലം ബ്രിട്ടീഷ് ഭരണത്തിന് സമാനം: പ്രധാനമന്ത്രിക്കെതിരെ പ്രിയങ്ക ഗാന്ധി


റായ്‌ബറേലി: കേന്ദ്രസര്‍ക്കാരിനെതിരെ കടുത്ത വിമര്‍ശനങ്ങളുമായി കോണ്‍ഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധി. മോദി സര്‍ക്കാരിന്‍റെ ഭരണത്തിന്‍ കീഴില്‍ രാജ്യത്ത് ബ്രിട്ടീഷ് ഭരണകാലത്തേതിന് സമാനമായ സാഹചര്യങ്ങളാണ് നിലനില്‍ക്കുന്നതെന്ന് പ്രിയങ്ക ആരോപിച്ചു. സര്‍ക്കാര്‍ നയങ്ങള്‍ ശതകോടീശ്വരന്‍മാര്‍ക്ക് മാത്രം പ്രയോജനപ്പെടും വിധമുള്ളതാണ്.

രാജ്യത്തെ അസമത്വ തോത് ബ്രിട്ടീഷ് ഭരണകാലത്തേക്കാള്‍ വര്‍ധിച്ചിരിക്കുന്നതായി രാജ്യാന്തര റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു. പാവങ്ങളെ മനസില്‍ കണ്ടുകൊണ്ട് മോദി സര്‍ക്കാര്‍ യാതൊരു നയങ്ങളും ആവിഷ്ക്കരിക്കുന്നില്ല. കോണ്‍ഗ്രസ് നേതാവും പ്രിയങ്കയുടെ സഹോദരനുമായ രാഹുല്‍ ഗാന്ധി ജനവിധി തേടുന്ന ഉത്തര്‍പ്രദേശിലെ റായ്‌ബറേലിയില്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അഭിസംബോധന ചെയ്യവേയാണ് മോദി സര്‍ക്കാരിനെതിരെ പ്രിയങ്ക ആഞ്ഞടിച്ചത്.

മാധ്യമങ്ങളും പാര്‍ലമെന്‍റും അടക്കം ജനാധിപത്യത്തെ ശക്തിപ്പെടുത്തേണ്ട എല്ല സ്ഥാപനങ്ങളെയും ദുര്‍ബലമാക്കിയിരിക്കുന്നു. മഹാത്മാഗാന്ധിയും പണ്ഡിറ്റ് ജവഹര്‍ലാല്‍ നെഹ്റുവും ജനങ്ങളുടെ അവകാശങ്ങള്‍ ശക്തിപ്പെടുത്താനാണ് ബ്രിട്ടീഷുകാരോട് പോരാടിയത്. സ്വതന്ത്ര ഇന്ത്യയില്‍ ജനങ്ങളുടെ അവകാശങ്ങള്‍ മുഴുവന്‍ ഉന്‍മൂലനം ചെയ്യപ്പെടുന്ന ഒരു ദിവസം വന്നണയുമെന്ന് അവര്‍ കരുതിയ തേയില്ല. ഭരണഘടനയെ മാറ്റിമറിക്കാന്‍ ശ്രമം നടക്കുന്നു. കോടിക്കണക്കിന് പേരുടെ ജീവിതം മാറ്റിമറിച്ച സംവരണം പോലുള്ളവ എടുത്ത് കളയാന്‍ നീക്കം നടക്കുന്നു വെന്നും പ്രിയങ്ക ചൂണ്ടിക്കാട്ടി.

നിലവാരമില്ലാത്ത ഭാഷയും സ്വഭാവവും പ്രവൃത്തികളും ഉള്ള ഒരു വ്യക്തി രാജ്യത്തെ പ്രധാനമന്ത്രിയുടെ കസേരയില്‍ ഇരിക്കുന്നുവെന്നത് ഏറ്റവും വലിയ ദൗര്‍ഭാഗ്യമാണ്. തങ്ങള്‍ വികസനത്തിനാണ് എന്നും പ്രാധാന്യം നല്‍കുന്നത്. വികസിതവും അഭിവൃദ്ധി യുള്ളതുമായ ഒരു റായ്ബറേലിയാണ് ഞങ്ങളുടെ സ്വപ്‌നം.

അവസരങ്ങള്‍ കിട്ടിയപ്പോഴൊക്കെ തങ്ങള്‍ റായ്‌ബറേലിയില്‍ തൊഴിലും വികസന അവസരങ്ങളും സൃഷ്‌ടിച്ചു. എന്നാല്‍, തങ്ങള്‍ തുടങ്ങി വച്ച പല പദ്ധതികളും മോദി സര്‍ക്കാര്‍ ഇല്ലാതാക്കുകയോ പേര് മാറ്റി മുന്നോട്ട് കൊണ്ടുപോകുകയോ ചെയ്‌തു എന്നും പ്രിയങ്ക അഭിപ്രായപ്പെട്ടു.

ഈ മാസം 20നാണ് റായ്‌ബറേലിയില്‍ വോട്ടെടുപ്പ്. 2019 ലോക്‌സഭ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് നേതാവ് സോണിയ ഗാന്ധി 534,918 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. സോണിയയുടെ തൊട്ടടുത്ത സ്ഥാനാര്‍ത്ഥി ദിനേഷ് പ്രതാപ് സിങ്ങിന് 367,740 വോട്ടുകളേ നേടാനായുള്ളൂ. തൊട്ടടുത്ത മണ്ഡലമായ അമേഠിയെ 2004 മുതല്‍ 2019 വരെ രാഹുല്‍ഗാന്ധിയാണ് പ്രതിനിധീകരിച്ചത്. 2019ല്‍ ബിജെപി നേതാവ് സ്‌മൃതി ഇറാനിയോട് പരാജയപ്പെട്ടു.


Read Previous

മോദിക്കെതിരെ വോട്ട് ജിഹാദ്, ആവശ്യം കോണ്‍ഗ്രസിന്‍റേത്’: വിദ്വേഷപരാമര്‍ശവുമായി പ്രധാനമന്ത്രി

Read Next

റഷ്യൻ സൈന്യത്തിലേക്കുള്ള മനുഷ്യക്കടത്ത്; നാല് പ്രതികളെ പിടികൂടി സിബിഐ 

Leave a Reply

Your email address will not be published. Required fields are marked *

Most Popular