ന്യൂസ് ക്ലിക്ക്: കേരളത്തിലും ഡല്‍ഹി പൊലീസിന്റെ റെയ്ഡ്, മുന്‍ ജീവനക്കാരിയെ ചോദ്യം ചെയ്തു; മൊബൈലും ലാപ് ടോപും പിടിച്ചെടുത്തു 


കേരളത്തിലും ന്യൂസ് ക്ലിക്ക് മുന്‍ജീവനക്കാരിയുടെ വീട്ടില്‍ ഡല്‍ഹി പൊലീസിന്റെ പരിശോധന. പത്തനംതിട്ട കൊടുമണ്‍ സ്വദേശി അനുഷ പോളിന്റെ വീട്ടിലാണ് പൊലീസ് സംഘമെത്തിയത്. ന്യൂസ് ക്ലിക്കില്‍ വീഡിയോ ഗ്രാഫറായിരുന്നു അനുഷ.  

അനുഷയുടെ വിശദമായ മൊഴിയെടുത്തതിന് ശേഷം പൊലീസ് മൊബൈല്‍ ഫോണും ലാപ്‌ടോപും പിടിച്ചെടുത്തു. അടുത്ത കാലത്താണ് ഇവര്‍ പത്തനംതിട്ടയില്‍ എത്തി സ്ഥിരതാമസമാക്കിയത്. ജില്ലാ പൊലീസ് മേധാവിയെ മാത്രം അറിയിച്ചാണ് പ്രത്യേക അന്വേഷണ സംഘം എത്തിയത്. എന്നാല്‍ പരിശോധനയുടെ കൂടുതല്‍ വിവരങ്ങള്‍  സംസ്ഥാന പൊലീസിനോട് ഡല്‍ഹി പൊലീസ് പങ്കുവെച്ചിട്ടില്ല. 

കേന്ദ്രസർക്കാരിനെക്കുറിച്ച് വ്യാജവാർത്തകൾ പ്രചരിപ്പിക്കാനും , ചൈന അനുകൂല വാർത്തകളുടെ പ്രചാരണത്തിനുമായി  ചൈനയിൽ നിന്ന് ഫണ്ട് കൈപ്പറ്റിയെന്ന് ആരോപിച്ചാണ് ന്യൂസ് ക്ലിക്കിനെതിരെ ഡൽഹി പൊലീസ് നടപടി ആരംഭിച്ചത്.  ന്യൂസ് ക്ലിക്ക് സ്ഥാപകൻ പ്രബിർ പുർകയസ്തയെയും അമിത് ചക്രവർത്തിയെയും പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ന്യൂസ് ക്ലിക്ക് ഓഫീസിലും, ന്യൂസ് പോർട്ടലുമായി ബന്ധപ്പെട്ട 40 ഓളം മാധ്യമപ്രവർത്തകരുടെയും വസതികളിൽ നടത്തിയ റെയ്ഡിന് ശേഷമാണ് ഇരുവരുടെയും അറസ്റ്റ് രേഖപ്പെടുത്തിയത്. 

ഡല്‍ഹിയിലും എന്‍സിആറിലുമായി നടത്തിയ റെയ്ഡിൽ ലാപ്‌ടോപ്പുകള്‍, മൊബൈല്‍ ഫോണുകള്‍ അടക്കമുള്ളവ പോലീസ് കസ്റ്റഡിയിലെടുത്തു. പിന്നാലെ ന്യൂസ്‌ക്ലി ക്കിന്റെ ഓഫീസ് ഡല്‍ഹി പോലീസിന്റെ സ്പെഷ്യല്‍ സെല്‍ സീല്‍ ചെയ്തിരുന്നു. വിദേശ ധനസഹായവുമായി ബന്ധപ്പെട്ട കേസില്‍ യുഎപിഎ പ്രകാരമാണ് നടപടി. മുതിർന്ന മാധ്യമപ്രവർത്തകരായ ഊർമിലേഷ്, ഔനിന്ദ്യോ ചക്രവർത്തി, അഭിസർ ശർമ, പരഞ്ജോയ് ഗുഹ താകുർത്ത, ചരിത്രകാരൻ സൊഹൈൽ ഹാഷ്മി, ആക്ഷേപ ഹാസ്യകാരനായ സഞ്ജയ് രജൗറ, സെന്റർ ഫോർ ടെക്‌നോളജി ആൻഡ് ഡവലപ്‌ മെന്റിലെ ഡി രഘുനന്ദൻ എന്നിവരെ ആറുമണിക്കൂറിലേറെ നടത്തിയ ചോദ്യം ചെയ്യലിനുശേഷം വിട്ടയച്ചു. 

ഇന്ത്യയിൽ ചൈനയ്ക്ക് അനുകൂലമായ പ്രചാരണത്തിനായി യുഎസ് കോടീശ്വരനായ നെവിൽ റോയ് സിംഗാമിൽ നിന്ന് വെബ്‌സൈറ്റ് പണം കൈപ്പറ്റിയതായി അടുത്തിടെ ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു. ഇതിനെത്തുടർന്ന്, മാധ്യമ സ്ഥാപനം ഡൽഹി പോലീസിന്റെയും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെയും (ഇഡി) സാമ്പത്തിക കുറ്റകൃത്യ വിഭാഗത്തിന്റെയും (ഇഒഡബ്ല്യു) നിരീക്ഷണത്തിലായിരുന്നു

റെയ്ഡിന് പിന്നാലെ പൊലീസ് നടപടികളില്‍ ആശങ്കയറിയിച്ച് ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡിന് പത്രപ്രവര്‍ത്തക സംഘടനകൾ കത്തയച്ചിരുന്നു. മാധ്യമപ്രവര്‍ത്തകരില്‍ വലിയൊരു വിഭാഗം ‘പ്രതികാര ഭീഷണിക്ക് കീഴിലാണ് പ്രവര്‍ത്തിക്കുന്നത്’ എന്ന് സംഘടനകള്‍ കത്തിൽ പറയുന്നു. ഡിജിപബ് ന്യൂസ് ഇന്ത്യ ഫൗണ്ടേഷന്‍, ഇന്ത്യന്‍ വിമന്‍സ് പ്രസ് കോര്‍പ്സ്, പ്രസ് ക്ലബ് ഓഫ് ഇന്ത്യ എന്നിവയുള്‍പ്പെടെയുള്ള സംഘടനകള്‍ കത്തില്‍ ഒപ്പുവെച്ചിട്ടുണ്ട്.

മാധ്യമപ്രവര്‍ത്തകരുടെ വീടുകളില്‍ പോലീസ് റെയ്ഡ് നടത്തി ലാപ്‌ടോപ്പുകളും ഫോണു കളും അടക്കം പിടിച്ചെടുത്ത സംഭവത്തിന്റെ പശ്ചാത്തലത്തിലാണ് കത്ത്. പത്ര പ്രവര്‍ത്തകര്‍, എഡിറ്റര്‍മാര്‍, എഴുത്തുകാര്‍, പ്രൊഫഷണലുകള്‍ എന്നിവരുള്‍പ്പെടെ യുള്ള ന്യൂസ് ക്ലിക്ക് ന്യൂസ് പോര്‍ട്ടലിലെ 46 ജീവനക്കാരുടെ വീടുകളില്‍ ഒക്ടോബര്‍ 3 ന് ആണ് റെയ്ഡ് നടന്നത്. ഇക്കാര്യം ഡി വൈ ചന്ദ്രചൂഡിന് കത്തില്‍ ചൂണ്ടിക്കാട്ടുന്നു. 

‘മാധ്യമപ്രവര്‍ത്തകരുടെ ഫോണുകളും ലാപ്ടോപ്പുകളും യഥേഷ്ടം പിടിച്ചെടുക്കുന്നത് നിരുത്സാഹപ്പെടുത്തണം. മാധ്യമപ്രവര്‍ത്തകരെ ചോദ്യം ചെയ്യുന്നതിനും അവരില്‍ നിന്ന് ഉപകരണങ്ങള്‍ പിടിച്ചെടുക്കുന്നതിനുമുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ വ്യക്തമാക്കണം. യഥാര്‍ത്ഥ കുറ്റകൃത്യങ്ങളെ ബാധിക്കാതെ സംസ്ഥാന ഏജന്‍സികളുടെ ഉത്തരവാദി ത്തം ഉറപ്പാക്കുന്നതിനുള്ള വഴികള്‍ കണ്ടെത്തേണ്ടതുണ്ട്. ദേശീയ അന്തര്‍ദേശീയ വിഷ യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നതിനെ സര്‍ക്കാര്‍ അംഗീകരിക്കാത്തതിനാല്‍ മാധ്യമ പ്രവര്‍ത്തകരെ ക്രിമിനല്‍ പ്രക്രിയയ്ക്ക് വിധേയമാക്കുകയാണ്. ഭീഷണിയിലൂടെ മാധ്യമങ്ങളെ തണുപ്പിക്കാനുള്ള ശ്രമമാണ് നടക്കുന്നത്. ഇത് സ്വാതന്ത്ര്യത്തിന് ഭീഷണിയാണ്,’ കത്തില്‍ പറയുന്നു.

‘മാധ്യമപ്രവര്‍ത്തകര്‍ നിയമത്തിന് അതീതരാണെന്ന് ഞങ്ങള്‍ പറയുന്നില്ല. ഞങ്ങള്‍ അങ്ങനെയല്ല, ആകാന്‍ ആഗ്രഹിക്കുന്നില്ല. എന്നിരുന്നാലും, മാധ്യമങ്ങളെ ഭീഷണി പ്പെടുത്തുന്നത് സമൂഹത്തിന്റെ ജനാധിപത്യ ഘടനയെ ബാധിക്കുന്നു. പത്രപ്രവര്‍ത്ത കരും വാര്‍ത്താ പ്രൊഫഷണലുകളും എന്ന നിലയില്‍, സത്യസന്ധമായ ഏത് അന്വേഷണവുമായും സഹകരിക്കാന്‍ ഞങ്ങള്‍ എപ്പോഴും തയ്യാറാണ്. എന്നാല്‍ ഒരു ജനാധിപത്യ രാജ്യത്ത് വ്യാപകമായ പിടിച്ചെടുക്കലുകളും ചോദ്യം ചെയ്യലുകളും സ്വീകാര്യമായി കണക്കാക്കാനാവില്ല.’ ചീഫ് ജസ്റ്റിസിന് അയച്ച കത്തില്‍ പറയുന്നു.


Read Previous

കോൺ​ഗ്രസ് നേതാവ് ഹോട്ടലിൽ മരിച്ച നിലയിൽ’ ഐഎൻടിയുസി സംസ്ഥാന വൈസ് പ്രസിഡന്റും അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് മുൻ പ്രസിഡന്റുമാണ്. 

Read Next

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിക്കുകയും പണം തട്ടിയെടുക്കുകയും ചെയ്തു; നടനും റിയാലിറ്റി ഷോ താരവുമായ ഷിയാസ് കരീം അറസ്റ്റിൽ

Leave a Reply

Your email address will not be published. Required fields are marked *

Most Popular