ഇസ്രായേൽ-പലസ്തീൻ സംഘർഷത്തെക്കുറിച്ചുള്ള പരാമർശത്തിന് എൻസിപി നേതാവ് ശരദ് പവാറിനെ പരിഹസിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ. പവാർ തന്‍റെ മകൾ സുപ്രിയ സുലെയെ ഹമാസിന് വേണ്ടി പോരാടാൻ ഗാസയിലേക്ക് അയക്കുമെന്ന് കരുതുന്നുവെന്ന് ശർമ്മ പറഞ്ഞു.
ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രിമാര്‍ പാലസ്തീനിനൊപ്പം ഉറച്ചു നിന്നവരാണെന്ന് കഴിഞ്ഞ ദിവസം ശരദ് പവാർ പറഞ്ഞിരുന്നു. ഇതേ തുടർന്നായിരുന്നു ശർമ്മയുടെ പ്രതികരണം. പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രായേലിനെ പിന്തുണയ്ക്കുന്നത് ദൗർഭാഗ്യകരമാണെന്നും, യഥാർത്ഥ വിഷയം അവഗണിച്ചുവെന്നുമാണ് പവാറിന്റെ പരാമർശം.
“ആ ഭൂമി മുഴുവൻ പാലസ്തീന്റെയാണ്, ഇസ്രായേൽ അവരുടെ ഭൂമി കൈയേറിയിരിയതാണ്. ആ സ്ഥലവും ഭൂമിയും വീടും എല്ലാം പലസ്തീനികളുടെയാണ്, പിന്നീട് ഇസ്രായേൽ അത് പിടിച്ചടക്കി. ഇപ്പോഴുള്ള ഇസ്രായേലികൾ പുറത്തുനിന്നുള്ളവരാണ്.”- യഥാർത്ഥത്തിൽ ഇസ്രായേലിൽ ഉണ്ടായിരുന്ന ജനങ്ങൾക്കൊപ്പമാണ് എൻസിപി നിലകൊള്ളുന്നതെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അതേസമയം പവാറിന്റെ പരാമർശത്തെ ബിജെപി അപലപിച്ചു. ഇസ്രയേലിലെ ഭീകരാക്രമണത്തിൽ ഇന്ത്യയുടെ നിലപാടിനെക്കുറിച്ച് ശരദ് പവാർ നടത്തിയ പ്രസ്താവനകൾ അസ്വസ്ഥതയുണ്ടാക്കുന്നുവെന്ന് കേന്ദ്രമന്ത്രി പിയൂഷ് ഗോയൽ പറഞ്ഞു. ബട്‌ല ഹൗസ് ഏറ്റുമുട്ടലിൽ കണ്ണീരൊഴുക്കുകയും, ഇന്ത്യൻ മണ്ണിൽ ഭീകരാക്രമണങ്ങൾ നടക്കുമ്പോൾ ഉറങ്ങുകയും ചെയ്ത സർക്കാരിന്റെ ഭാഗമാണ് പവാറെന്ന് ഗോയൽ ട്വീറ്റിലൂടെ വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഇസ്രയേലിനോട് ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ഹമാസിന്റെ ഭീകരാക്രമണങ്ങളെ അപലപിക്കുകയും ചെയ്ത് ദിവസങ്ങൾക്ക് ശേഷമായിരുന്നു പവാറിന്റെ പ്രസ്താവന.