തേച്ചുരച്ചുള്ള സ്‌നാനശേഷമീ,
ദേഹകാന്തിയ്ക്കു വേണ്ടി ഞാൻ.,
സുഗന്ധലേപനം പൂശിയിട്ടെന്‍റെ,
മേനിയഴകിനെ കൂട്ടവേ..
മുന്നിലായുള്ള ദർപ്പണത്തിന്‍റെ
ഛായയിലെന്‍റെ രൂപമായ്,
എന്നെ നോക്കിച്ചിരിയ്ക്കുവാനായി,
വെമ്പലേറുന്നതിൻ ത്വര,
നോക്കിനോക്കി പതുക്കെ ഞാനൊന്നു,
പിന്നിലേയ്ക്കാഞ്ഞു നിൽക്കവേ,
കഷ്ടകാലം ചമച്ച ഗർത്ത-
ത്തിലാഞ്ഞു പോയിപ്പതിച്ചു ഞാൻ.
ശേഷജീവിതം അസ്തമിയ്ക്കുന്ന-
നേരമാകാൻ കൊതിച്ചു ഞാൻ,
ദേഹമൊന്നനക്കീടുവാനരുതാതെയോറ്റ ക്കിടപ്പിലായ്..
ശയ്യയിൽ കിടന്നെന്നുടെ ദേഹശോഷണം
കണ്ടതോർത്തു ഞാൻ,
ദർപ്പണം നോക്കി മതി വരാത്തൊരു
പെൺ കിടാവിന്‍റെ ചാതുരി.
ഇന്നതോർത്തു ഞാൻ
മാനസത്തിന്‍റെ കോണിനുള്ളിലതു
വ്യക്തമായ്..
നശ്വരമാകുമീ ശരീര- ത്തിനുള്ളിലുള്ളൊരു
കാതലായ്,
ജരാ നരകളെ തീണ്ടിടാത്തൊരാ
ആത്മതത്വ മറിഞ്ഞു ഞാൻ..
ജൻമ്മബന്ധങ്ങളറ്റു പോം നേര-
മുള്ളിലായി പിടയവേ
അഞ്ചു ഭാവത്തിലേറിടുന്നൊരാ
പ്രാണനേയും സ്മരിച്ചു പോം
നിത്യ ജീവിതസ്പന്ദനങ്ങളിൽ,
ഓർക്കുകില്ലൊരു
മർത്യരും,
നിത്യ സത്യമാം നിർവ്വികാരമാം
മൃത്യുവെന്ന സഹചാരിയെ!
സ്നേഹ പാശവും, മോഹ പാശവും,
ബന്ധിയാക്കുന്നു
മർത്യരെ.
ജൻമ ലക്ഷ്യം മറന്നു
മായയാം
സാഗരത്തിൽ ലയിയ്ക്കവേ..
പാപമോചനം നേടിടാനായി
ഗംഗയിൽ സ്നാനമേൽക്കുവോർ,
അന്തരംഗം വിശുദ്ധമാക്കിടാൻ
ശ്രദ്ധയില്ലൊട്ടു നേരവും.
ദേഹവൈരാഗ്യ ചിത്തയായിന്നു
ജ്ഞാനമാം ദർപ്പണത്തിൽ ഞാൻ
നോക്കിടും നേരമിന്നിതാ
ഒരു ആത്മതേജസ്സ് ചുറ്റിലും….’
കവിത: ‘ഉൾക്കാഴ്ച’ ജ്യോതിലക്ഷ്മി.സി.എസ്