ആകാശം നിറയെ
നക്ഷത്രങ്ങളുള്ള
ഒരുരാത്രി ഞാൻ,
മരിച്ചുപോയവരക്കുറിച്ചോർത്ത്
മരിച്ചപോലെ കിടക്കുന്നു..
ടെറസ്സിനു മുകളിൽ
വിരിച്ചിട്ട പുൽപ്പായയിൽ
തിരിഞ്ഞും മറിഞ്ഞും
കിടന്ന് ആകാശം
നെഞ്ചിലേറ്റുന്നു.
ഓരോ നക്ഷത്രവും
തനിക്കു പ്രിയപ്പെട്ട
ആരൊക്കെയോ
ആയിരുന്നെന്ന്
സങ്കൽപ്പിക്കേ,
ഓരോരുത്തരുടേയും
രൂപം തെളിഞ്ഞു വരുന്നു….
നിറം,മുഖഭാവങ്ങൾ, ചിരി, ഗന്ധംവരെ തിരിച്ചറിയുന്നു…
വിയർത്ത് വീർപ്പുമുട്ടുമ്പോൾ
ഒരു കാറ്റ് വന്നെങ്കിലെന്ന്
ആശിക്കുന്നു…….
പ്രിയപ്പെട്ടവരുടെ
കളിചിരി വീണ്ടും
മനസ്സിൽ തെളിയുന്നു!
കൺപോളയടച്ച്
ഉറക്കം മാത്രംകൊതിച്ച്
നിലാവെട്ടം മറന്ന്,
മനസ്സിൽ പുലരിവെട്ടം നിറച്ച്
കിടന്നതേയുള്ളൂ
ഒരു കുഞ്ഞിക്കിളി
‘നേരം വെളുത്തേ..’എന്ന് ഉറക്കെ വിളിച്ചുപറയുന്നു!