റിയാദ്: റിയാദിലെ പ്രമുഖ കുടുംബകൂട്ടായ്മയായ ‘തറവാട്’ ഓണാഘോഷം നടത്തി. ഇന്ത്യ ചന്ദ്രനിൽ വിജയകരമായി സോഫ്ട്‍ലാൻഡിങ് നടത്തിയതിന്റെ പ്രതീകമായി ‘പൊന്നമ്പിളി ഓണം’ എന്നപേരിലാണ് തറവാട് ഈ വർഷത്തെ ഓണാഘോഷം കളിവീട് ഇസ്ത്രഹയിൽ അരങ്ങേറിയത്.
ഓണാഘോഷത്തിന് തറവാട് കാരണവർ സോമശേഖർ മറ്റു തറവാട് ഭാരവാഹികളും കുടുംബാംഗങ്ങളും ചേർന്ന് നിലവിളക്ക് കൊളുത്തി തുടക്കം കുറിച്ചു. സുധീർ ഓണാഘോഷ ചടങ്ങിന് സ്വാഗതവും ശ്രീലേഷ് നന്ദിയും പറഞ്ഞു. രാജീവൻ ഓണകുന്നിന്റെ നേതൃത്വത്തിൽ, തറവാട്ടിലെ വീട്ടമ്മമാർ ചേർന്ന് തയ്യാറാക്കിയ പൂക്കളവും , നന്ദു കൊട്ടാരത്തിന്‍റെ നേതൃത്വത്തിൽ തറവാട് അംഗങ്ങൾ ഒത്തുചേർന്നു തയ്യാറാക്കിയ വിഭവസമൃദ്ധമായ ഓണസദ്യയും ഓണാഘോഷത്തിന് മികവേകി.
സദ്യക്കുശേഷം ഈ വർഷത്തെ കലാകായിക മാമാങ്കത്തിന് വടംവലിയോടും കസേരകളിയോടും കൂടെ തുടക്കമിട്ടു. തറവാടിന്റെ നടുമുറ്റം, അകത്തളം എന്നീ രണ്ടു ടീമുകൾ തമ്മിലായിരുന്നു മത്സരങ്ങൾ. തുടർന്ന് കഴിഞ്ഞ അദ്ധ്യയന വർഷം CBSE പരീക്ഷയിൽ പത്തും പന്ത്രണ്ടും ക്ലാസ്സുകളിൽ ഉന്നത വിജയം കൈവരിച്ച അഭിനന്ദ ബാബു, അനാമിക സുരേഷ്, ദേവിക രാമദാസ്, റിയാ രാജീവ്, ഐശ്വര്യ സുരേഷ്, അദ്വൈത് ഗോകുൽ പ്രസാദ്, ഗൗരി ശിവം രാജേഷ്, റിഷഭ് രാജീവ്, ദേവനന്ദ പ്രവീൺ, ഇർഫാൻ ശർണാസ്, അശ്വിൻ ത്യാഗരാജൻ, രോഹിത് പ്രശാന്ത് എന്നിവർക്കുള്ള പാരിതോഷികം പ്രസ്തുത കാര്യനിർവ്വാഹക സമിതിയുടെ നേതൃത്വത്തിൽ കൈമാറി.
തറവാട് കുടുംബ കൂട്ടായ്മയുടെ സ്ഥിരം ഇസ്ത്രഹായുടെ മേൽനോട്ടക്കാരനായ ഇജാസ് അഹമ്മദ് ന്റെ മകളുടെ വിവാഹത്തിനുള്ള സാമ്പത്തിക സഹായo തറവാട് ചാരിറ്റി കൺവീനർ ഷാജഹാൻ ചടങ്ങിൽ വെച്ച് കൈമാറി.