എംപിയുടെ മിമിക്രി ഫോണില്‍ പകര്‍ത്തി രാഹുല്‍, അപമാനകരമെന്ന് രാജ്യസഭാ ചെയര്‍മാന്‍; ബഹളമൊഴിയാതെ പാര്‍ലമെന്റ്


പാര്‍ലമെന്റിന് പുറത്തെ പ്രതിഷേധത്തിനിടെ തന്നെ അനുകരിച്ച തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജിക്കെതിരെ രാജ്യസഭാ ചെയര്‍മാന്‍(Rajya Sabha Chairman) ജഗ്ദീപ് ധന്‍ഖര്‍. എംപിയുടെ നടപടി ലജ്ജാകരമാണ്. ഒരു എംപി പരിഹസിക്കുന്നതും മറ്റൊരു എംപി അതിന്റെ വീഡിയോ പകര്‍ത്തുന്നതും പരിഹാസ്യവും അസ്വീകാര്യവുമാണെന്നും അദ്ദേഹം പറഞ്ഞു. ലോക്‌സഭയിലേയും രാജ്യസഭയിലേയും പ്രതിപക്ഷ എംപിമാരെ കൂട്ടത്തോടെ സസ്‌പെന്‍ഡ് ചെയ്തതി നെതിരെ നടത്തിയ പ്രതിഷേധത്തിനിടെയാണ് സംഭവം. ജഗ്ദീപ് ധന്‍ഖറിനെ അനുകരിക്കുന്ന കല്യാണ്‍ ബാനര്‍ജിയുടെ വീഡിയോ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി(Rahul Gandhi) പകര്‍ത്തുന്നത് കാണാം. ഇതാണ് ധന്‍ഖറിനെ ചൊടിപ്പിച്ചത്. 

കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഒട്ടേറെ തവണ പാര്‍ലമെന്റ് നടപടികള്‍ നിര്‍ത്തിവച്ചിരുന്നു. ഡിസംബര്‍ 13ലെ പാര്‍ലമെന്റ് സുരക്ഷാവീഴ്ചയില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഔദ്യോഗിക പ്രസ്താവന നടത്തണമെന്ന ആവശ്യ മുന്നയിച്ചാണ് പ്രതിപക്ഷ പ്രതിഷേധം. പാര്‍ലമെന്റിലെ ഇരുസഭകളിലും ഇതിനെ ചൊല്ലി വലിയ പ്രതിഷേധമാണ് ഉയരുന്നത്. ഇതുവരെ 141 എംപിമാരെയാണ് ഇരുസഭകളിലും നിന്നായി പുറത്താക്കിയത്. ഇവരില്‍ ഭൂരിപക്ഷം പേര്‍ക്ക് ശീതകാല സമ്മേളനത്തിന്റെ ബാക്കിയുള്ള ദിനങ്ങളില്‍ സഭയിലെത്താന്‍ കഴിയില്ല. 

ഇതിനിടെ ടിഎംസി എംപിയുടെ നടപടിയെ കേന്ദ്ര നിയമ-നീതി മന്ത്രി അര്‍ജുന്‍ റാം മേഘ്വാള്‍ അപലപിച്ചു. കല്യാണ്‍ ബാനര്‍ജിയെ സസ്പെന്‍ഡ് ചെയ്യണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ‘സഭയേയും അധ്യക്ഷന്റെ അധികാരത്തെയും അവഗണിച്ച അംഗത്തെ (എംപി) സസ്‌പെന്‍ഡ് ചെയ്യണം,’ അദ്ദേഹം പറഞ്ഞു.

വിവിധ പ്രതിപക്ഷ പാര്‍ട്ടികളിലെ 92 എംപിമാരെ സസ്പെന്‍ഡ് ചെയ്തതിനെ തുടര്‍ന്നാണ് പ്രതിപക്ഷ എംപിമാര്‍ ഇന്നലെ മുതല്‍ പാര്‍ലമെന്റ് മന്ദിരത്തിന് പുറത്ത് പ്രതിഷേധിച്ചുവരുന്നത്. ഏറ്റവുമൊടുവില്‍ 49 എംപിമാരെ കൂടി സസ്പെന്‍ഡ് ചെയ്തു. ഇതോടെയാണ് സസ്പെന്‍ഡ് ചെയ്യപ്പെട്ട എംപിമാരുടെ കണക്ക് 141 എന്ന റെക്കോര്‍ഡിലെത്തി. കോൺഗ്രസിന്റെ ശശി തരൂർ, മനീഷ് തിവാരി, കാർത്തി ചിദംബരം, എൻസിപിയുടെ സുപ്രിയ സുലെ, സമാജ്‌വാദി പാർട്ടിയുടെ ഡിംപിൾ യാദവ്, തൃണമൂൽ കോൺഗ്രസിലെ സുദീപ് ബന്ധോപാധ്യായ എന്നിവരാണ് സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ.

ഇതിനിടെ എംപിമാരുടെ കൂട്ട സസ്പെന്‍ഷനെ കുറിച്ച് ബി.ജെ.പി തങ്ങളുടെ എക്സ് പോസ്റ്റിലൂടെ വിശദീകരിച്ചു.’എന്തുകൊണ്ടാണ് പ്രതിപക്ഷ എംപിമാരെ സസ്പെന്‍ഡ് ചെയ്തതെന്ന് രാജ്യം ആശ്ചര്യപ്പെടുന്നുണ്ടെങ്കില്‍, കാരണം ഇതാണ്… തൃണമൂല്‍ കോണ്‍ഗ്രസ് എംപി കല്യാണ്‍ ബാനര്‍ജി ബഹുമാനപ്പെട്ട ഉപരാഷ്ട്രപതിയെ പരിഹസിച്ചപ്പോള്‍ രാഹുല്‍ ഗാന്ധി അദ്ദേഹത്തെ പ്രോത്സാഹിപ്പിക്കുകയായിരുന്നു. അവര്‍ സഭയില്‍ എത്രമാത്രം അശ്രദ്ധയും ലംഘനവും നടത്തിയെന്ന് ഒരാള്‍ക്ക് ഊഹിക്കാന്‍ കഴിയും,’ മിമിക്രിയുടെ വീഡിയോ സഹിതം ബിജെപി പോസ്റ്റ് ചെയ്തു.

സഭയ്ക്കുള്ളിൽ പ്ലക്കാർഡുകൾ കൊണ്ടുവരരുതെന്നണ് തീരുമാനം. ഇക്കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തോറ്റതിന്റെ നിരാശ മൂലമാണ് പ്രതിപക്ഷം ഇത്തരം നടപടികൾ സ്വീകരിക്കുന്നത്. അതാണ് എംപിമാരെ സസ്പെൻഡ് ചെയ്യാനുള്ള കാരണ മെന്നും പാർലമെന്ററി കാര്യ മന്ത്രി പ്രഹ്ലാദ് ജോഷി പറഞ്ഞു. ശീതകാല സമ്മേളനത്തിനിടെ ലോക്‌സഭയിലും രാജ്യസഭയിലും ഉണ്ടായ തടസ്സങ്ങൾക്കും അനിയന്ത്രിതമായ പെരുമാറ്റത്തെയും തുടർന്നാണ് സസ്പെൻഷൻ. ക്രമസമാധാനം നിലനിർത്തുന്നതിനും നിയമനിർമ്മാണ നടപടികളുടെ സുഗമമായ നടത്തിപ്പിനുമാണ് സസ്പെൻഷൻ നടപടികൾ സ്വീകരിച്ചതെന്നും കേന്ദ്രം ന്യായീകരിച്ചു.

പ്രതിപക്ഷ നിയമസഭാംഗങ്ങൾക്കെതിരായ നടപടി രണ്ടാം ദിവസവും തുടരുന്ന തിനിടെ, എൻസിപി അധ്യക്ഷൻ ശരദ് പവാർ രാജ്യസഭാ ചെയർമാൻ ജഗ്ദീപ് ധൻഖറിന് കത്തെഴുതി. പാർലമെന്റ് നടപടികളുടെ താൽപര്യം കണക്കിലെടുത്ത് എംപിമാരുടെ സസ്പെൻഷൻ പിൻവലിക്കണമെന്നാണ് ആവശ്യം. ബിജെപി തങ്ങൾക്കെതിരായി ഉയരുന്ന വിയോജിപ്പുകളെ അടിച്ചമർത്തുകയും ജനാധിപത്യ വ്യവഹാരത്തെ സ്തംഭിപ്പിക്കുകയും ചെയ്തുവെന്നും പ്രതിപക്ഷ നേതാക്കൾ ആരോപിച്ചു.


Read Previous

ഐപിഎല്‍ ചരിത്രത്തിലെ വിലയേറിയ താരമായി കമ്മിന്‍സ്; 20.50 കോടി രൂപയ്ക്ക് സണ്‍ റൈസേഴ്‌സില്‍; പവല്‍ 7.40 കോടി, ഹെഡ്ഡ് 6.80 കോടി

Read Next

ലോകത്തെ മികച്ച വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ പട്ടികയിൽ ഇന്ത്യയിൽ നിന്നുള്ള ഒന്നുപോലുമില്ല; രാഷ്ട്രപതി ദ്രൗപതി മുർമു

Leave a Reply

Your email address will not be published. Required fields are marked *

Most Popular