സിദ്ധാര്‍ഥന്‍റെ മരണം: സംഘടനാ നേതാവിന്‍റെ ബന്ധുവടക്കം രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി


കല്പറ്റ: പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാര്‍ഥി സിദ്ധാര്‍ഥന്റെ മരണവുമായി ബന്ധപ്പെട്ട് രണ്ട് രണ്ടാംവര്‍ഷ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയതില്‍ ഇടപെടലെന്ന് ആരോപണം. വെറ്ററിനറി സര്വകലാശാലയിലെ ഉന്നത സ്ഥാനമുള്ള സംഘടനാ നേതാവിന്റെ ബന്ധുവിനെ രക്ഷിക്കാനാണ് ഹോസ്റ്റലിന്റെ ചുമതലക്കാരനായ അസിസ്റ്റന്റ് വാര്‍ഡനെകൊണ്ട് കുട്ടികളുടെ പട്ടികയില്‍ തിരുത്തല്‍ വരുത്തിച്ചതെന്നാണ് ആരോപണമുയരുന്നത്.

സിദ്ധാര്‍ഥനെ ആള്‍ക്കൂട്ട വിചാരണ നടത്തിയ ഫെബ്രുവരി 16-ന് ആണ്‍കുട്ടികളുടെ ഹോസ്റ്റലില്‍ ഉണ്ടായിരുന്ന വിദ്യാര്‍ഥികളില്‍ ഉന്നത ഉദ്യോഗസ്ഥയുടെ ബന്ധുവിന്റെ പേരും ഹോസ്റ്റലിന്റെ ചുമതലയുള്ള അസി.വാര്‍ഡന്‍ നല്‍കിയ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. എന്നാല്‍ ഹോസ്റ്റലിലുണ്ടായിരുന്ന മുഴുവന്‍ വിദ്യാര്‍ഥികളെയും ആന്റി റാഗിങ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്ത ശേഷം അദ്ദേഹം തന്നെ നല്‍കിയ രണ്ടാമത്തെ റിപ്പോര്‍ട്ടില്‍ നേതാവിന്റെ ബന്ധുവടക്കം രണ്ടാം വര്‍ഷക്കാരായ രണ്ടുവിദ്യാര്‍ഥികളുടെ പേര് ഒഴിവാക്കി. അവര്‍ ഹോസ്റ്റലില്‍ ഉണ്ടായിരുന്നില്ലെന്നും ലിസ്റ്റില്‍ അറിയാതെ ഉള്‍പ്പെട്ട് പോയതാണെന്നുമാണ് വിശദീകരിച്ചിരിക്കുന്നത് .ഈ കാരണം പറഞ്ഞാണ് അപ്പീല്‍ സ്വീകരിച്ച ശേഷം വൈസ് ചാന്‍സലര്‍ രണ്ടുപേരുടെ സസ്‌പെന്‍ഷന്‍ റദ്ദാക്കിയത്.

സംഭവ ദിവസം ഹോസ്റ്റലിലുണ്ടായിരുന്ന 98 പേരെ റാഗിങ് നടന്ന വിവരം അറിയിച്ചില്ലെന്ന കാരണംകൊണ്ട് കോളേജില്‍നിന്ന് ഒരാഴ്ചത്തേക്ക് ആന്റി റാഗിങ് കമ്മിറ്റി സസ്‌പെന്‍ഡ് ചെയ്തിരുന്നു. ഇതില്‍ വയനാട്ടില്‍ ഹര്‍ത്താല്‍ കാരണം ഒരു ദിവസത്തേക്ക് കല്‍പറ്റയില്‍നിന്ന് റാഗിങ് നടന്ന ഹോസറ്റലിലേക്ക് മാറിയ 31 ഒന്നാം വര്‍ഷ വിദ്യാര്‍ഥികളുടെ സസ്‌പെന്‍ഷന്‍ റാഗിങില്‍ പങ്കില്ലെന്ന് മനസ്സിലാക്കി വി.സി. ഒഴിവാക്കിക്കൊടുത്തു. അവരുടെ കൂട്ടത്തില്‍ തന്നെയാണ് എല്ലാ ചട്ടങ്ങളും മറികടന്ന് 2020-ലെ ബാച്ചുകാരായ രണ്ടുപേര്‍ക്കെതിരെയുള്ള നടപടികൂടെ റദ്ദാക്കിയത്. സ്വന്തക്കാരെ സംരക്ഷിക്കാന്‍ വേണ്ടിയാണ് ആന്റി റാഗിങ് കമ്മിറ്റിയെടുത്ത നടപടിയെ ദുര്‍ബലമാക്കുന്ന രീതിയില്‍ സര്‍വകലാശാല ഇടപെട്ടതെന്നാണ് ആക്ഷേപമുയരുന്നത്.

സസ്‌പെന്‍ഷനിലായ മുന്‍ വി.സി.യുടെ കാലത്താണ് റദ്ദാക്കാനുള്ള നടപടികള്‍ തുടങ്ങിയതെന്നാണ് വിവരം. സിദ്ധാര്‍ഥന്റെ മരണത്തിനു ശേഷമുണ്ടായ സമരങ്ങളെ തുടര്‍ന്ന് കോളേജ് ഒരാഴ്ച അടച്ചിട്ട് തുറന്നപ്പോഴേക്കും സസ്‌പെന്‍ഷന്‍ കാലാവധി കഴിഞ്ഞെങ്കിലും രേഖകളില്‍ നടപടിക്ക് വിധേയരായി എന്ന് വരാതിരിക്കാനാണ് നടപടി റദ്ദാക്കിയത്. ആന്റി റാഗിങ് കമ്മിറ്റിയുടെ തീരുമാനം അപ്പീലിലൂടെ റദ്ദാക്കാന്‍ വൈസ്ചാന്‍ലസര്‍ക്ക് അധികാരമുണ്ട്. പക്ഷേ അതില്‍ ദുരൂഹമായ ഇടപെടലുകള്‍ നടന്നതാണ് ആരോപണങ്ങള്‍ക്കിടയാക്കിയത്. സിദ്ധാര്‍ഥന്റെ കേസില്‍ ഇടക്കാല റിപ്പോര്‍ട്ട് മാത്രമാണ് ആന്റി റാഗിങ് സ്‌ക്വാഡ് നല്‍കിയത്. അന്തിമ റിപ്പോര്‍ട്ട് കമ്മിറ്റിക്ക് മുന്‍പാകെ അവതരിപ്പിച്ചെങ്കിലും നിയമോപദേശം ലഭിച്ചശേഷം സമര്‍പ്പിക്കാനാണ് തീരുമാനം. അതിന് മുൻപേ എന്തുകൊണ്ട് സര്‍വകലാശാല ധൃതിപ്പെട്ട് സസ്‌പെന്‍ഷന്‍ ഒഴിവാക്കിക്കൊടുത്തതെന്നും ചോദ്യമുയരുന്നുണ്ട്.

ഇതോടൊപ്പം ആന്റി റാഗിങ് സ്‌ക്വാഡ് ശക്തമായ നിലപാട് സ്വീകരിച്ചതോടെ അതിരു കടക്കുന്നുവെന്ന ആരോപണവുമായി വിദ്യാര്‍ഥി പ്രതിനിധികൾ കോളേജ് മേധാവിക്ക് പരാതി നല്‍കിയിട്ടുണ്ട്. സക്വാഡ് കണ്ടെത്തിയ രണ്ട് റാഗിങ് കേസുകള്‍ പോലീസിന് കൈമാറിയെങ്കിലും സമ്മര്‍ദ്ദം കാരണം ഇരകള്‍ ഒടുവില്‍ നിഷേധിച്ചു. ഇതോടെ പരാതിയില്ലാത്തതിനാല്‍ കേസെടുക്കാന്‍ കഴിയാതായി.


Read Previous

കങ്കണയ്‌ക്കെതിരായ പോസ്റ്റ്: നടപടി വേണമെന്ന് വനിതാ കമ്മീഷന്‍, തിരഞ്ഞെടുപ്പ് കമ്മീഷന് കത്തയച്ചു

Read Next

ജ്യുവല്‍ എന്ന ചെറുപ്പക്കാരന്‍റെ നന്മ; ദാനമായി ലഭിച്ച കൈകളുയര്‍ത്തി, നന്ദി പറഞ്ഞ്, നിധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular