പ്രത്യേക ഭരണം’: ഗോത്രസംഘടനയ്‌ക്കെതിരെ മണിപ്പൂര്‍ സര്‍ക്കാരിന്റെ നടപടി


സംസ്ഥാനത്ത് ‘സ്വയം ഭരണം’ പ്രഖ്യാപിക്കണമെന്ന ആവശ്യമുയര്‍ത്തിയതിന് പിന്നാലെ ഇന്‍ഡിജിനസ് ട്രൈബല്‍ ഫോറത്തിനെതിരെ (ഐടിഎല്‍എഫ്) നിയമനടപടിയുമായി മണിപ്പൂര്‍ സര്‍ക്കാര്‍. നിയമമന്ത്രി ടി ബസന്ത കുമാറാണ് സര്‍ക്കാര്‍ തീരുമാനം അറിയിച്ചത്. മണിപ്പൂരിന്റെ ക്രമസമാധാന നില തകര്‍ക്കാനും കുക്കി-സോ ആധിപത്യമുള്ള പ്രദേശത്ത് സ്വയംഭരണം പ്രഖ്യാപിക്കാനുള്ള ഐടിഎല്‍എഫിന്റെ പ്രസ്താവനയെ സര്‍ക്കാര്‍ ശക്തമായി അപലപിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. പ്രത്യേക ഭരണം അനുവദിച്ചില്ലെങ്കില്‍ സംഘടന തന്നെ മുന്‍കൈയെടുക്കുമെന്നായിരുന്നു എടിഎല്‍എഫിന്റെ ഭീഷണി.

‘പ്രസ്താവനയ്ക്ക് നിയമപരമോ ഭരണഘടനാപരമോ ആയ അടിസ്ഥാനമില്ല. നിരുത്തരവാദപരമായ ഈ പ്രസ്താവന സംസ്ഥാനത്തിന്റെ ക്രമസമാധാന നില തകര്‍ക്കാനും അതിന് പ്രേരിപ്പിക്കാനും ലക്ഷ്യമിടുന്നതാണെന്ന് തോന്നുന്നു,’ നിയമമന്ത്രി പറഞ്ഞു. വ്യാഴാഴ്ച ഭരണകക്ഷി നിയമസഭാംഗങ്ങളുടെ യോഗം ചേര്‍ന്നാണ് ഐടിഎല്‍എഫിന്റെ പ്രസ്താവനയെ ശക്തമായി അപലപിക്കാന്‍ തീരുമാനിച്ചത്.

അതേസമയം, മണിപ്പൂരിന്റെ ചരിത്രം വളച്ചൊടിച്ചെന്ന പതിനൊന്നാം ക്ലാസ് പാഠപുസ്തകത്തെക്കുറിച്ചുള്ള പരാതിയില്‍ നടപടി ആരംഭിച്ചെന്നും മന്ത്രി അറിയിച്ചു. ‘മണിപ്പൂരിന്റെ ചരിത്രം’ എന്ന പുസ്തകത്തിന്റെ വില്‍പ്പന നിര്‍ത്താന്‍ സംസ്ഥാന സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ചരിത്രത്തെ തെറ്റിദ്ധരിപ്പിക്കുന്ന തരത്തിലുള്ള പുസ്തകങ്ങള്‍ നിരീക്ഷിക്കാന്‍ ഓഗസ്റ്റില്‍ ഒരു കമ്മിറ്റി രൂപീകരിച്ചിട്ടുണ്ട്. ഈ സമിതി പുസ്തകം പരിശോധിച്ച് ആവശ്യമായ നടപടികള്‍ സ്വീകരിക്കുമെന്ന് മന്ത്രി പറഞ്ഞു.

ആവശ്യത്തിലുറച്ച് കുക്കി-സോ ഗോത്രങ്ങളുടെ സംയുക്ത സംഘടന

മണിപ്പൂരില്‍ പ്രത്യേക ഭരണം വേണമെന്ന ആവശ്യത്തിലുറച്ച് കുക്കി-സോ ഗോത്രങ്ങളുടെ സംയുക്ത സംഘടനയായ ഇന്‍ഡിജിനസ് ട്രൈബല്‍ ലീഡേഴ്സ് ഫോറം (ഐടിഎല്‍എഫ്). തങ്ങളുടെ ആവശ്യം സംസ്ഥാന സര്‍ക്കാര്‍ കേട്ടില്ലെങ്കില്‍ ഏതാനും ആഴ്ചകള്‍ക്കുള്ളില്‍ കുക്കി-സോ ജനവാസ മേഖലകളില്‍ ‘പ്രത്യേക ഭരണം’ സ്ഥാപിക്കുമെന്ന് സംഘടന മുന്നറിയിപ്പ് നല്‍കി. ആറ് മാസത്തിലേറെയായി സംസ്ഥാനത്ത് വംശീയ സംഘര്‍ഷം ഉണ്ടായിട്ടും തങ്ങളുടെ ആവശ്യം കേന്ദ്ര സര്‍ക്കാര്‍ ഇതുവരെ അംഗീകരിച്ചിട്ടില്ലെന്നും ഫോറം പറഞ്ഞു.

സര്‍ക്കാര്‍ ആദിവാസികളുടെ ശബ്ദം കേള്‍ക്കുന്നില്ലെന്ന് ഐടിഎല്‍എഫ് ജനറല്‍ സെക്രട്ടറി മൗണ്‍ ടോംബിംഗ് ആരോപിച്ചു. പ്രത്യേക ഭരണം വേണമെന്ന ഞങ്ങളുടെ ആവശ്യവുമായി ബന്ധപ്പെട്ട് ആറ് മാസത്തിലേറെയായി ഒന്നും ചെയ്തിട്ടില്ല. രണ്ടാഴ്ചയ്ക്കുള്ളില്‍ ഞങ്ങളുടെ ഈ ശബ്ദം കേട്ടില്ലെങ്കില്‍, ഞങ്ങള്‍ സ്വയം ഭരണം സ്ഥാപിക്കും. ഞങ്ങള്‍ മുന്നോട്ട് തന്നെ പോകും,’ ടോംബിംഗ് പറഞ്ഞു.

‘ഒരു സംസ്ഥാനത്തിലോ കേന്ദ്രഭരണ പ്രദേശത്തിലോ ഉള്ളതുപോലെ, കുക്കി-സോ പ്രദേശങ്ങളിലെ എല്ലാ കാര്യങ്ങളും പരിശോധിക്കുന്ന ഒരു സ്വയംഭരണം ഞങ്ങള്‍ സ്ഥാപിക്കും. ഞങ്ങളുടെ ശബ്ദം ആരും കേള്‍ക്കാത്തതിനാല്‍ ഞങ്ങള്‍ക്ക് ഇത് ചെയ്യണം.’, ടോംബിംഗ് കൂട്ടിച്ചേര്‍ത്തു. ബുധനാഴ്ച ചുരാചന്ദ്പൂര്‍ ജില്ലയില്‍ ഐടി എല്‍എഫ് പ്രതിഷേധ റാലി നടത്തി. മണിപ്പൂര്‍ സര്‍ക്കാരിനെതിരെ മുദ്രാവാക്യം മുഴക്കിയും ആദിവാസികള്‍ക്കെതിരായ അതിക്രമങ്ങള്‍ അന്വേഷണ ഏജന്‍സികള്‍ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടുമായിരുന്നു പ്രതിഷേധ റാലി.

ഈ വര്‍ഷം മെയ് മുതലാണ് സംസ്ഥാനത്ത് വംശീയ സംഘര്‍ഷം ആരംഭിച്ചത്. ഇതുവരെ 180-ലധികം പേര്‍ കൊല്ലപ്പെട്ടു. മെയ്‌തേയി വിഭാഗത്തിന് പട്ടികവര്‍ഗ പദവി നല്‍കാനുള്ള നീക്കമാണ് സംഘര്‍ഷത്തിലേക്ക് നയിച്ചത്. സംരക്ഷിത വനമേഖലകളില്‍ താമസിക്കുന്ന ആദിവാസികളെ തുരത്താനുള്ള ശ്രമമാണിതെന്ന വാദമാണ് മറ്റ് വിഭാഗങ്ങള്‍ ഉന്നയിച്ചത്. ഇത് പിന്നീട് പിന്‍വലിച്ചു. മണിപ്പൂരിലെ ജനസംഖ്യയുടെ 53 ശതമാനവും ഇംഫാല്‍ താഴ്വരയിലാണ് താമസിക്കുന്നത്. അതേസമയം നാഗകളും കുക്കികളും ഉള്‍പ്പെടുന്ന ഗോത്രവര്‍ഗ്ഗക്കാര്‍ 40 ശതമാനവും പ്രധാനമായും മലയോര ജില്ലകളിലാണ് താമസിക്കുന്നത്.

നേരത്തെ ഒമ്പത് മെയ്‌തേയി തീവ്രവാദ സംഘടനകളെ അഞ്ച് വര്‍ഷത്തേക്ക് ആഭ്യന്തര മന്ത്രാലയം വിലക്കിയിരുന്നു. ഇവയെ യുഎപിഎയ്ക്ക് കീഴില്‍ ‘നിയമവിരുദ്ധ സംഘടനകള്‍’ ആയി കണക്കാക്കിയാണ് കേന്ദ്രത്തിന്റെ തീരുമാനം. വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ തടയുന്നതിനാണ് നിരോധനം. ഈ സംഘടനകള്‍ ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും എതിരായ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുന്നുവെന്നും ആഭ്യന്തര മന്ത്രാലയം ആരോപിക്കുന്നു.

‘1967ലെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ (പ്രിവന്‍ഷന്‍) ആക്ടിന്റെ (1967 ലെ 37) സെക്ഷന്‍ 3-ന്റെ ഉപവകുപ്പ് (1) നല്‍കുന്ന അധികാരങ്ങള്‍ വിനിയോഗിച്ച്, എട്ട് മെയ്‌തേയ് തീവ്രവാദ സംഘടനകളെ നിരോധിച്ചതായി പ്രഖ്യാപിക്കുന്നു. പീപ്പിള്‍സ് ലിബറേഷന്‍ ആര്‍മി (PLA), അതിന്റെ രാഷ്ട്രീയ വിഭാഗമായ റെവല്യൂഷണറി പീപ്പിള്‍സ് ഫ്രണ്ട് (RPF), യുണൈറ്റഡ് നാഷണല്‍ ലിബറേഷന്‍ ഫ്രണ്ട് (UNLF), അതിന്റെ സായുധ വിഭാഗമായ മണിപ്പൂര്‍ പീപ്പിള്‍സ് ആര്‍മി (MPA), പീപ്പിള്‍സ് റെവല്യൂഷണറി പാര്‍ട്ടി ഓഫ് കാംഗ്ലീപാക് (PREPAK), അതിന്റെ സായുധ വിഭാഗമായ ‘റെഡ് ആര്‍മി’, കംഗ്ലീപാക് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി (കെസിപി) അതിന്റെ സായുധ വിഭാഗമായ ‘റെഡ് ആര്‍മി’, കംഗ്ലേയ് യോള്‍ കന്‍ബ ലുപ് (കെവൈകെഎല്‍), കോര്‍ഡിനേഷന്‍ കമ്മിറ്റി (കോര്‍കോം), അലയന്‍സ് ഓഫ് സോഷ്യലിസ്റ്റ് യൂണിറ്റി കംഗ്ലീപാക്ക് (ASUK) അവരുടെ മുന്നണി സംഘടനകള്‍ എന്നിവയെ നിയമവിരുദ്ധ സംഘടകളായി പ്രഖ്യാപിക്കുന്നു.’, വിജ്ഞാപനത്തില്‍ പറയുന്നു.

‘സായുധ സമരത്തിലൂടെ മണിപ്പൂരിനെ ഇന്ത്യയില്‍ നിന്ന് വേര്‍പെടുത്തി ഒരു സ്വതന്ത്ര രാഷ്ട്രം സ്ഥാപിക്കുകയും അത്തരം വേര്‍പിരിയലിന് മണിപ്പൂരിലെ തദ്ദേശീയരെ പ്രേരിപ്പിക്കുകയും ചെയ്യുക’ എന്നതാണ് ഈ സംഘടനകളുടെ ലക്ഷ്യമെന്ന് സര്‍ക്കാര്‍ പറയുന്നു.

കൂടാതെ, മെയ്‌തേയി തീവ്രവാദ സംഘടനകളെ ഉടനടി തടയുകയും നിയന്ത്രിക്കുകയും ചെയ്തില്ലെങ്കില്‍ ഇവ വിഘടനവാദ, അട്ടിമറി, തീവ്രവാദ, അക്രമ പ്രവര്‍ത്തനങ്ങള്‍ വ്യാപകമാക്കാന്‍ തങ്ങളുടെ കേഡര്‍മാരെ അണിനിരത്തുമെന്നാണ് വിലയിരു ത്തലെന്നും മന്ത്രാലയം വ്യക്തമാക്കി. ‘ഇന്ത്യയുടെ പരമാധികാരത്തിനും അഖണ്ഡതയ്ക്കും വിരുദ്ധമായ ശക്തികളുമായി ഒത്തുചേര്‍ന്ന് അവര്‍ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ പ്രചരിപ്പിക്കുകയും സാധാരണ ക്കാരെ കൊലപ്പെടുത്തുകയും പോലീസിനെയും സുരക്ഷാ സേനയെയും ലക്ഷ്യമിട്ട് രാജ്യാന്തര അതിര്‍ത്തിക്കപ്പുറത്ത് നിന്ന് അനധികൃത ആയുധങ്ങളും വെടി ക്കോപ്പുകളും വാങ്ങുകയും കയറ്റി അയക്കുകയും ചെയ്യും. അവരുടെ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് പൊതുജനങ്ങളില്‍ നിന്ന് വന്‍ തുക ശേഖരിക്കും,’ വിജ്ഞാപനം കൂട്ടിച്ചേര്‍ത്തു.

മെയ്തേയ് സമുദായത്തിന്റെ പട്ടിക വർഗ പദവിക്ക് വേണ്ടിയുള്ള ആവശ്യത്തിൽ പ്രതിഷേധിച്ച് മലയോര ജില്ലകളിൽ സംഘടിപ്പിച്ച ‘ആദിവാസി ഐക്യദാർഢ്യ മാർച്ചി’ലാണ് ആദ്യ സംഘർഷം റിപ്പോർട്ട് ചെയ്തത്. മെയ് 3 മുതല്‍ നടന്ന വംശീയ സംഘര്‍ഷങ്ങള്‍ 180 -ലധികം പേരുടെ മരണത്തില്‍ കലാശിച്ചിരുന്നു. അതേസമയം സംസ്ഥാനത്തെ മൊബൈൽ ഇന്റർനെറ്റ് നിരോധനം നവംബർ 13 വരെ നീട്ടിയിരുന്നു. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടന്ന വെടിവയ്പിൽ 10 പേർക്ക് പരിക്കേറ്റതിന് തൊട്ടുപിന്നാലെയാണ് തീരുമാനം. ബിഷ്ണുപൂർ, ഇംഫാൽ ഈസ്റ്റ്, ഇംഫാൽ വെസ്റ്റ്, കാംഗ്‌പോപി ജില്ലകളിൽ രണ്ട് സമുദായങ്ങൾ തമ്മിൽ വെടിവയ്പ്പ് നടന്നതായി മണിപ്പൂർ പോലീസ് ഡയറക്ടർ ജനറലിന്റെ റിപ്പോർട്ടിൽ പറയുന്നു.

കഴിഞ്ഞ ദിവസം രണ്ട് കുട്ടികളെ കാണാതാവുകയും നാല് പേരെ അജ്ഞാത സായുധരായ അക്രമികൾ തട്ടിക്കൊണ്ടുപോകുകയും ചെയ്തിരുന്നു. ഇതിനെതിരെയും സംസ്ഥാനത്ത് പ്രതിഷേധം നടന്നു. അക്രമത്തിന് പ്രേരിപ്പിക്കുന്ന ചിത്രങ്ങൾ, വിദ്വേഷ പ്രസംഗങ്ങൾ, വിദ്വേഷ വീഡിയോ സന്ദേശങ്ങൾ എന്നിവ പ്രചരിപ്പിക്കുന്നതിന് ചില സാമൂഹിക വിരുദ്ധർ സോഷ്യൽ മീഡിയയെ വ്യാപകമായി ഉപയോഗിക്കുമെന്ന ആശങ്കയുണ്ടെന്ന് മണിപ്പൂർ ആഭ്യന്തര വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.

അക്രമം ബാധിക്കാത്ത ജില്ലകളിൽ മണിപ്പൂർ സർക്കാർ മൊബൈൽ ടവറുകൾ തുറന്നിട്ടുണ്ട്. ക്രമസമാധാന നില നിലനിൽക്കുകയാണെങ്കിൽ മറ്റ് ജില്ലാ ആസ്ഥാന ങ്ങളിലും പരീക്ഷണാടിസ്ഥാനത്തിൽ മൊബൈൽ ടവറുകൾ പ്രവർത്തിപ്പിക്കുന്ന കാര്യം സംസ്ഥാന സർക്കാരിന്റെ പരിഗണനയിൽ ഉണ്ടെന്ന് പ്രസ്താവനയിൽ പറയുന്നു. വാട്ട്‌സ്ആപ്പ്, ഫേസ്ബുക്ക്, ഇൻസ്റ്റാഗ്രാം, ട്വിറ്റർ തുടങ്ങിയ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിലൂടെ തെറ്റായ വിവരങ്ങളും കിംവദന്തികളും പ്രചരിപ്പിക്കുന്നതിനെ തിരെയാണ് മൊബൈൽ ഇന്റർനെറ്റ് നിരോധനം നീട്ടിയതെന്ന് മണിപ്പൂർ സർക്കാർ അറിയിച്ചു.

കഴിഞ്ഞ ദിവസം കുക്കി-സോമി സമുദായത്തിലെ നാല് അംഗങ്ങളെ ഒരു സായുധ ജനക്കൂട്ടം തട്ടിക്കൊണ്ടുപോയതായി ആരോപണം ഉയർന്നിരുന്നു. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്ന് ചൊവ്വാഴ്ചയാണ് ഇവരെ തട്ടികൊണ്ടുപോയതെന്നാണ് റിപ്പോർട്ട്. മണിപ്പൂരിന്റെ പല ഭാഗങ്ങളിലും പുതിയ സംഘർഷത്തിന് സംഭവം കാരണമായിട്ടുണ്ട് രണ്ട് വിദ്യാർത്ഥികളെ കാണാതായി ദിവസങ്ങൾക്ക് ശേഷമാണ് നാല് പേരെ തട്ടിക്കൊണ്ടുപോയ പുതിയ സംഭവം റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാണതായതിന് പിന്നിൽ കുക്കികളാണെന്നാണ് മെയ്തി സംഘടനകളുടെ ആരോപിണം. ചുരാചന്ദ്പൂരിൽ നിന്ന് ഇംഫാൽ വെസ്റ്റ് ജില്ലയിലെ ലെയ്‌മഖോങ്ങിലേക്ക് പോകുകയായിരുന്ന മൂന്ന് പുരുഷന്മാരും രണ്ട് സ്ത്രീകളും അടങ്ങുന്ന സംഘത്തെയാണ് ജനക്കൂട്ടം ആക്രമിച്ചതെന്നാണ് റിപ്പോർട്ട്. അഞ്ചുപേരിൽ ഒരാൾ രക്ഷപ്പെടുകയും മറ്റുള്ളവരെ തട്ടിക്കൊണ്ടുപോയതായുമാണ് വിവരം.

രക്ഷപ്പെട്ടയാളെ പരിക്കേറ്റ നിലയിൽ സുരക്ഷാ സേന കണ്ടെത്തി. തുടർന്ന് ഇയാളെ അടിയന്തര വൈദ്യചികിത്സയ്ക്കായി ഹെലികോപ്റ്ററിൽ ദിമാപൂരിലേക്ക് കൊണ്ടുപോയതായും സുരക്ഷാ സേന അറിയിച്ചു. തട്ടിക്കൊണ്ടുപോയ നാലുപേരെ കണ്ടെത്താനുള്ള ശ്രമത്തിലാണ് സുരക്ഷാസേന. ഇംഫാൽ വെസ്റ്റ് ജില്ലയിൽ നിന്ന് സംശയാസ്പദമായ സാഹചര്യത്തിൽ രണ്ട് വിദ്യാർത്ഥികളെ (16 വയസും 19 വയസും) കാണാതായി ദിവസങ്ങൾക്ക് ശേഷമാണ് നാല് കുക്കികളെ തട്ടിക്കൊണ്ടുപോയത്.


Read Previous

മുഖ്യമന്ത്രിക്ക് പ്രത്യേക മുറി, മന്ത്രിമാര്‍ക്ക് പ്രത്യേകം സീറ്റുകള്‍; അത്യാധുനിക സൗകര്യങ്ങളുമായി നവകേരള സദസിനുള്ള ആഢംബര ബസ്സ്, നവകേരള സദസിന് ഇന്ന് തുടക്കം

Read Next

‘ഈ തിരഞ്ഞെടുപ്പുകളിലെ എന്റെ റോള്‍…’: കോണ്‍ഗ്രസിന് വിജയം ഉറപ്പെന്ന് പ്രിയങ്ക ഗാന്ധി

Leave a Reply

Your email address will not be published. Required fields are marked *

Most Popular