അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിന ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നും ഗായിക കെ. എസ് ചിത്ര കഴിഞ്ഞ ദിവസം ഒരു വീഡിയോയിൽ പറഞ്ഞിരുന്നു. ഇതിന് പിന്നാലെ ചിത്രയുടെ വാക്കുകൾ വിമർശിച്ച് ഒട്ടേറെ പേർ രംഗത്തെത്തുകയും ചെയ്തു. ഇപ്പോഴിതാ ചിത്രയെ വിമർശിച്ച് രംഗത്തെത്തിയിരിക്കുകയാണ് ഗായകൻ സൂരജ് സന്തോഷ് തന്റെ ഇൻസ്റ്റാഗ്രാം സ്റ്റോറിയിലൂടെയാണ് സൂരജ് തന്റെ അഭിപ്രായം പങ്കുവെച്ചത്.
‘ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ, സൗകര്യപൂർവം ചരിത്രം മറന്നുകൊണ്ട്, പള്ളി പൊളിച്ചാണ് അമ്പലം പണിതതെന്ന വസ്തുത സൈഡിലേക്ക് മാറ്റി വച്ചിട്ട് ലോകാ സമസ്ത സുഖിനോ ഭവന്തുന്നൊക്കെ പറയുന്ന ആ നിഷ്കളങ്കതയാണ്. വിഗ്രഹങ്ങൾ ഇനി എത്ര ഉടയാൻ കിടക്കുന്നു ഓരോന്നായ്. എത്ര എത്ര കെ. എസ് ചിത്രമാർ തനി സ്വരൂപം കാട്ടാൻ ഇരിക്കുന്നു. കഷ്ടം, പരമ കഷ്ടം’- സൂരജ് സന്തോഷ് ഇൻസ്റ്റാഗ്രാം സ്റ്റോറിയിൽ പറയുന്നു.
അയോധ്യയിലെ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാ ദിവസം എല്ലാവരും രാമനാമം ജപിക്കണമെന്നും വിളക്ക് തെളിയിക്കണമെന്നുമാണ് ചിത്ര വീഡിയോയിൽ പറയുന്നത്. ‘അയോധ്യ രാമക്ഷേത്രത്തിന്റെ പ്രതിഷ്ഠാദിനമായ ജനുവരി 22ന് എല്ലാവരും ഉച്ചയ്ക്ക് 12, 20ന് ശ്രീരാമ ജയരാമ’എന്ന് രാമമന്ത്രം ജപിച്ചു കൊണ്ടിരിക്കണം. അതുതുപോലെ വൈകുന്നേരം അഞ്ച് തിരിയുള്ള വിളക്ക് വീടിന്റെ നാനാ ഭാഗത്തും തെളിക്കണം. ഭഗവാന്റെ അനുഗ്രഹം എല്ലാവർക്കും ഉണ്ടാകട്ട എന്ന് പരിപൂർണമായി പ്രാർത്ഥി ക്കുന്നു. ലോകാ സമസ്താ സുഖിനോ ഭവന്തു’ ചിത്ര പറയുന്നു.
അയോദ്ധ്യയിൽ നിന്നുള്ള അക്ഷതം കെ.എസ് ചിത്ര കഴിഞ്ഞ ദിവസം സ്വീകരിച്ചി രുന്നു. വീഡിയോ വിമർശിച്ചും അനുകൂലിച്ചും നിരവധി ആളുകൾ എത്തി. നേരത്തെ നടൻ മോഹൻലാലും ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കറും രാമക്ഷേത്രത്തിന്റെ അക്ഷതം സ്വീകരിച്ചിരുന്നു. ക്ഷേത്രത്തിൽ ഈ മാസം 22ന് നടക്കുന്ന പ്രതിഷ്ഠാ ചടങ്ങിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് മുഖ്യാതിഥി.