സൊമാലിയയിലുണ്ടായ ഭീകരാക്രമണത്തിൽ യുഎഇ സായുധ സേനയിലെ മൂന്ന് അംഗങ്ങളും ഒരു ബഹ്‌റൈൻ സർക്കാർ ഉദ്യോഗസ്ഥനും കൊല്ലപ്പെട്ടു. യുഎഇ പ്രതിരോധ മന്ത്രാലയമാണ് ഞായറാഴ്ച പ്രസ്താവനയിലൂടെ സൈനികരുടെ മരണം സ്ഥിരീകരിച്ചത്.ആക്രമണത്തിൽ മറ്റ് രണ്ട് പേർക്ക് കൂടി പരിക്കേറ്റതായും പ്രതിരോധ മന്ത്രാലയം അറിയിച്ചു.
യുഎഇയും സൊമാലിയ റിപ്പബ്ലിക്കും തമ്മിലുള്ള സൈനിക സഹകരണ കരാറിൻ്റെ അടിസ്ഥാനത്തിലാണ് യുഎഇ സൈന്യം സൊമാലിയയിൽ എത്തിയത്. സൊമാലിയൻ സൈനികരെ പരിശീലിപ്പിക്കുകയും തീവ്രവാദ പ്രതിരോധ പ്രവർത്തനങ്ങൾക്കായി ശക്തിപ്പെടുത്തുകയുമായിരുന്നു യുഎഇ സൈന്യത്തിൻ്റെ ചുമതല. യുഎഇ സൈനികർ സൊമാലിയൻ സൈനികരെ പരിശീലിപ്പിക്കുന്നതിനിടെയാണ് ഭീകരാക്രമണ മുണ്ടായതെന്ന് യുഎഇ പ്രതിരോധ മന്ത്രാലയം അറിയിച്ചു.
വീരമൃത്യു വരിച്ച സൈനികരുടെ കുടുംബാംഗങ്ങളെ പ്രതിരോധ മന്ത്രാലയം അനുശോചനം അറിയിച്ചു. കുടുംബങ്ങളുടെ ദുഖത്തിൽ പങ്കുചേരുന്നതായും ആക്രമണത്തിൽ പരിക്കേറ്റ എല്ലാവരും വേഗത്തിൽ സുഖം പ്രാപിക്കട്ടെയെന്നും പ്രതിരോധമന്ത്രാലയം പ്രസ്താവനയിൽ പറഞ്ഞു. ഭീകരാക്രമണത്തെക്കുറിച്ച് അന്വേഷിക്കുന്നതിന് സൊമാലിയൻ സർക്കാരുമായി യുഎഇ സർക്കാർ സഹകരിക്കുമെന്നും പ്രസ്താവനയിൽ പറയുന്നു.