ടെല്‍അവീവ്: ഹമാസ്-ഇസ്രായേല്‍ സംഘർഷങ്ങള്‍ക്കിടെ പലസ്തീൻ അതോറിറ്റി പ്രസിഡന്റ് മഹ്മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി യുഎസ് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കെൻ. കൂടിക്കാഴ്ചയില്‍ മുഹമ്മദ് അബ്ബാസ് വെടിനിർത്തലിനായി സമ്മർദ്ദം ചെലുത്തി. ഗാസ മുനമ്പിലേക്ക് അടിയന്തര സഹായമെത്തിക്കാന്‍ പ്രവേശത്തിന് അനുവദിക്കണമെന്നും അദ്ദേഹം ആന്റണി ബ്ലിങ്കനോട് ആവശ്യപ്പെട്ടു. ഇസ്രായേല്‍ സന്ദർശനത്തിന് എത്തിയ യു എസ് സ്റ്റേറ്റ് സെക്രട്ടറി അപ്രതീക്ഷിത മായിട്ടാണ് വെസ്റ്റ് ബാങ്ക് സന്ദർശിച്ചത്.
അറബ് നേതാക്കള്‍ക്കൊപ്പമാണ് അബ്ബാസ് ആന്റണി ബ്ലിങ്കനെ കണ്ടത്. ഖത്തർ, സൗദി, ഈജിപ്ത്, ജോർദാൻ, യു എ ഇ എന്നിവയുൾപ്പെടെയുള്ള അറബ് രാഷ്ട്രങ്ങൾ ഇസ്രായേലും ഹമാസും തമ്മിൽ ഉടന്‍ വെടിനിർത്തല്‍ കരാറില്‍ ഏർപ്പെടണമെന്ന് ആവശ്യപ്പെട്ടു. എന്നാല്‍ ഉടനടി വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചാല്‍ അത് ഹമാസിന് ഗുണം ചെയ്യുമെന്നും സംഘടിച്ച് വീണ്ടും ആക്രമണം ആരംഭിക്കുമെന്നുമാണ് അമേരിക്കയുടെ നിലപാട്.
അതേസമയം, അവശ്യ സാമഗ്രികള്‍ വിതരണം ചെയ്യുന്നതിനും ഗസയില്‍ നിന്ന് പൗരന്‍മാരെ പുറത്താക്കുന്നതിനും യുദ്ധത്തില്‍ താത്കാലിക ഇടവേള വേണമെന്ന ആവശ്യത്തെ പിന്തുണയ്ക്കുന്നതായ് ബ്ലിങ്കന്‍ പറഞ്ഞു. വെസ്റ്റ് ബാങ്കിലെ റാമല്ല നഗരത്തിലായിരുന്നു ഒരു മണിക്കൂറോളം നീണ്ട കൂടിക്കാഴ്ച. കൂടിക്കാഴ്ചയുടെ ചിത്രങ്ങള്‍ പലസ്തീന്‍ അതോറിറ്റി പുറത്തുവിട്ടു.
ഗാസയിലെ പലസ്തീനികള്‍ക്കെതിരെ ഇസ്രയേല്‍ നടത്തുന്ന ആക്രമണവും അവിടെ നടക്കുന്ന വംശഹത്യയും വിവരിക്കാന്‍ എനിക്ക് വാക്കുകളില്ല. അന്താരാഷ്ട്ര നിയമങ്ങളെല്ലാം അവഗണിച്ചാണ് ഇസ്രയേല്‍ ഇത് ചെയ്യുന്നത്
നാലായിരം കുട്ടികളടക്കം പതിനായിരത്തോളം പലസ്തീനികള്‍ കൊല്ലപ്പെട്ടു. ആയിര ങ്ങള്‍ക്ക് പരിക്കേറ്റു. നിരവധി വീടുകളും കെട്ടിടങ്ങളും ആശുപത്രികളുമെല്ലാം തകര്‍ക്കപ്പെട്ടു. ഈ സമയത്ത് ഞങ്ങള്‍ക്കെങ്ങനെ നിശബ്ദരായിരിക്കാന്‍ കഴിയും?’, അബ്ബാസ് ബ്ലിങ്കനോട് പറഞ്ഞതായി അന്താരാഷ്ട വാര്‍ത്താ ഏജന്‍സി റിപ്പോര്‍ട്ട് ചെയ്തു.
ഒക്‌ടോബർ 7 മുതൽ ഗാസ മുനമ്പിൽ ഇസ്രായേൽ നടത്തിയ വ്യോമാക്രമണത്തിൽ 4,800 കുട്ടികളടക്കം 9,770 ഫലസ്തീനികൾ കൊല്ലപ്പെട്ടതായി ഹമാസിന്റെ നിയന്ത്രണ ത്തിലുള്ള ഗാസ മുനമ്പിലെ ആരോഗ്യ മന്ത്രാലയം ഞായറാഴ്ച അറിയിച്ചു. ഞായറാഴ്ച പുലര്‍ച്ചെ ഗാസ മുനമ്പിലെ മഗാസി അഭയാര്‍ത്ഥി ക്യാമ്പില്‍ ഇസ്രയേല്‍ വ്യോമാക്ര മണം നടത്തി. ആക്രമണത്തില്‍ 40 പേര്‍ കൊല്ലപ്പെട്ടതായി ഗാസ ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥര്‍ അറിയിച്ചു.