റിയാദ്: സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകളുടെ യാത്രാക്ലേശം പരിഹരിക്കുന്നതിനായി ആവിഷ്‌കരിച്ച വുസൂൽ പദ്ധതി ചെലവിന്റെ 80 ശതമാനവും വഹിക്കുമെന്ന് മാനവിഭവ ശേഷി വികസന ഫണ്ട് (ഹദഫ്) വ്യക്തമാക്കി. തൊഴിലിടങ്ങളിൽനിന്ന് വീടുകളിലേക്കും തിരിച്ചും സ്വദേശി യുവതികളെ സുരക്ഷിതമായി എത്തിക്കുന്നതിനായാണ് വുസൂൽ പദ്ധതി നടപ്പിലാക്കിയത്. ഗതാഗത മന്ത്രാലയത്തിന്റെ അംഗീകാരമുള്ള ട്രാൻസ്‌പോർട്ടിംഗ് കമ്പനികൾ മുഖേനയാണ് സ്വകാര്യ മേഖലയിൽ ജോലി ചെയ്യുന്ന സ്വദേശി വനിതകൾക്ക് ഹദഫ് യാത്രാസൗകര്യം ഏർപ്പെടുത്തിയിരിക്കുന്നത്.
നിലവിൽ റിയാദ്, മക്ക, കിഴക്കൻ പ്രവിശ്യ, മദീന, തബൂക്ക്, അസീർ, അൽഖസീം, ഹായിൽ, ജിസാൻ, വടക്കൻ അതിർത്തി പ്രവിശ്യ, നജ്‌റാൻ, അൽജൗഫ്, അൽബാഹ എന്നീ പ്രവിശ്യകളിലാണ് വുസൂൽ പദ്ധതി നടപ്പിലാക്കിയത്. സ്വകാര്യ മേഖലയിൽ വനിതാവൽക്കരണം ശക്തിപ്പെടുത്താൻ പദ്ധതി പ്രയോജനം ചെയ്യുമെന്നാണ് വിലയിരുത്തൽ.
പ്രതിമാസം 6,000 റിയാലും അതിൽ കുറവും വേതനം പറ്റുന്ന യുവതികൾക്ക് മാസം തോറും 1100 റിയാൽ ഹദഫ് നൽകും. വുസൂൽ പദ്ധതി വഴി ലഭ്യമാകുന്ന ഏറ്റവും കൂടിയ സംഖ്യയാണിത്. പ്രതിമാസം 8,000-6,001 റിയാൽ വേതനം നേടുന്ന യുവതികൾക്ക് മാസം തോറും 800 റിയാൽ ആണ് വുസൂൽ പദ്ധതി വഴി ലഭ്യമാക്കുക. കൂടാതെ, പദ്ധതിയുടെ പ്രയോജന കാലയളവ് 12 മാസം എന്നത് 24 മാസമാക്കി വർധിപ്പിച്ചതായും ഹദഫ് വൃത്തങ്ങൾ വെളിപ്പെടുത്തി.