പട്യാല: പിറന്നാൾ ദിനത്തിൽ ഓൺലൈൻ വഴി ഓർഡർ ചെയ്ത കേക്ക് കഴിച്ച് ഭക്ഷ്യവിഷബാധയേറ്റ മാൻവി എന്ന പത്തുവയസുകാരിക്ക് ദാരുണാന്ത്യം. പഞ്ചാബിലെ പട്യാലയിൽ കഴിഞ്ഞ ഞായറാഴ്ചയായിരുന്നു സഭവം.
പട്യാലയിൽ നിന്നുള്ള ബേക്കറിയിൽ നിന്നാണ് ഓൺലൈൻവഴി കേക്ക് ഓർഡർ ചെയ്തത്. വൈകുന്നേരം 7 മണിയോടെ എല്ലാവരും കേക്ക് കഴിച്ചു. രാത്രി പത്ത് മണിയോടെ കേക്ക് കഴിച്ച എല്ലാവർക്കും അസ്വസ്ഥത അനുഭവപ്പെട്ടതായി മാൻവിയുടെ മുത്തച്ഛൻ ഹർഭൻ ലാൽ പറഞ്ഞു.
കേക്ക് കഴിച്ച മാൻവിയുടെ സഹോദരങ്ങൾ ആദ്യം ഛർദ്ദിച്ചു. ദാഹിക്കുന്നുവെന്നും വെള്ളം വേണമെന്നും ഇടയ്ക്കിടെ ജാൻവി ചോദിച്ചുകൊണ്ടേയിരുന്നു. അൽപ്പസമയത്തിനകം ഉറങ്ങുകയും ചെയ്തു. പിറ്റേദിവസം ആരോഗ്യം വഷളായതിനെത്തുടർന്ന് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിക്കുയായിരുന്നു. എന്നാൽ കുട്ടിയുടെ ജീവൻ രക്ഷിക്കാനായില്ല.
പിറന്നാളോഘത്തിനെത്തിച്ച ചോക്ലേറ്റ് കേക്കിൽ വിഷാംശം അടങ്ങിട്ടുണ്ടായിരുന്നുവെന്നും അതാണ് കുട്ടിയുടെ മരണകാരണമെന്നും കുടുംബം ആരോപിക്കുന്നത്. ഇവരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ബേക്കറിയുടമയെ പ്രതിചേർത്ത് എഫ്.ഐ.ആർ. രേഖപ്പെടുത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ട് ലഭിച്ചുവെന്നും കേക്കിന്റെ സാമ്പിൾ പരിശോധനയ്ക്ക് അയച്ചിട്ടുണ്ടെന്നും പോലീസ് അറിയിച്ചു.