‘ഡിജിറ്റല്‍ യുദ്ധം’;മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് ‘ആയുധങ്ങളും’ വാഴ്ത്തുപാട്ടുകളും വര്‍ഷിയ്ക്കും


ഡിജിറ്റല്‍ യുദ്ധം. വാര്‍റൂമുകളില്‍നിന്ന് മെറ്റയും ഗൂഗിളും എക്സും ഉപയോഗിച്ച് ‘ആയുധങ്ങളും’ വാഴ്ത്തുപാട്ടുകളും വര്‍ഷിക്കും. സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവെന്‍സേഴ്സിനും ഇത് ചാകരക്കാലം. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ച ദിവസം തന്നെ വാട്സാപ്പിലൂടെ പ്രധാനമന്ത്രിയുടെ കത്തെത്തി.

50 കോടി സജീവ ഉപഭോക്താക്കളുണ്ട് വാട്സാപ്പിന് ഇന്ത്യയില്‍ എന്നാണ് കണക്ക്. എന്റെ ആദ്യ വോട്ട് മോദിക്ക് എന്ന പേരില്‍ ബി.ജെ.പി. വെബ്‌സൈറ്റും തുറന്നു. രാഹുല്‍ ഗാന്ധിക്ക് ജനങ്ങളുമായി സംവദിക്കാന്‍ കോണ്‍ഗ്രസിന്റെ വാട്സാപ്പ് ഗ്രൂപ്പ്.

36.7 കോടി എഫ്.ബി ഉപഭോക്താക്കളുണ്ടെന്നാണ് കണക്ക്. അവിടെ നിബന്ധനകള്‍ കുറച്ചുകൂടി കര്‍ശനമാണ്. ഇന്‍സ്റ്റയും എക്സുമാണ് രാഷ്ട്രീയപാര്‍ട്ടികള്‍ കൂടുതല്‍ ടാര്‍ഗറ്റ്. ഇലക്ഷന്‍ കമ്മിഷന്റെ കണക്ക് പ്രകാരം 2019 ല്‍ ബി.ജെ.പി. 325 കോടിയും കോണ്‍ഗ്രസ് 356 കോടിയും പരസ്യങ്ങള്‍ക്കായി ചെലവഴിച്ചു

ഇന്ത്യയില്‍ കഴിഞ്ഞ മൂന്നുമാസത്തിനിടെ മെറ്റയിലും ഗൂഗിളിലുമായി രാഷ്ട്രീയപരസ്യങ്ങള്‍ 103 കോടി രൂപയുടേത്. 37 കോടിയും ബി.ജെ.പിയുടേത്. കോണ്‍ഗ്രസിനെ അപേക്ഷിച്ച് 300 ഇരട്ടി. കോണ്‍ഗ്രസ് ചിലവിട്ടത് 12.2 ലക്ഷം. ഇതില്‍ രാഹുല്‍ ഗാന്ധിയെക്കുറിച്ചുള്ള ഫെയ്സ്ബുക്ക് പോസ്റ്റുകളുടെ പ്രചാരത്തിനായി മാത്രമാണ് കോണ്‍ഗ്രസ് 5.7 ലക്ഷവും മുടക്കിയത്.

ബി.ജെ.പി. കഴിഞ്ഞാല്‍ ഏറ്റവും തുക വൈ.എസ്.ആര്‍. കോണ്‍ഗ്രസാണ്-4.03 കോടി, ബി.ജെ.ഡി.-51 ലക്ഷം, ടി.ഡി.പി.-39 ലക്ഷം, തൃണമൂല്‍ കോണ്‍ഗ്രസ്-27 ലക്ഷം.

വ്യക്തിഗതമായി എടുത്താല്‍ രാഷ്ട്രീയ നേതാക്കളില്‍ ബിജെപിയുടെ രാജ്യസഭാ എ.പി കാര്‍ത്തികേയ ശര്‍മ്മയാണ് പരസ്യത്തിന് ഏറ്റവും കൂടുതല്‍ തുക ചെലവിട്ടത് 12.3 ലക്ഷം.

മെറ്റയില്‍ ബി.ജെ.പി. അനുകൂല പേജുകളില്‍ ഏഴെണ്ണം 5.7 കോടി രൂപയാണ് അതിലെ പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടാനായി മുടക്കിയത്. ഇത് കൂടാതെ ഡി.എം.കെ., ബി.ജെ.ഡി., വൈ.എസ്.ആര്‍. കോണ്‍ഗ്രസ് പോലെയുള്ള കക്ഷികള്‍ക്കായി പണംനല്‍കി ചില ഓണ്‍ലൈന്‍ പൊളിറ്റിക്കല്‍ ക്യാമ്പയിനുകളും നടന്നു.

തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായ പ്രശാന്ത് കിഷോറിന്റെ യൂട്യൂബിലെ വീഡിയോ പ്രചാരണത്തിന് പോലും 10 ലക്ഷം വരെ ചിലവഴിച്ചതായാണ് റിപ്പോര്‍ട്ടുകള്‍. ബിഹാറിലെ പഴയ ആര്‍.ജെ.ഡി.-ജെ.ഡി.യു. സര്‍ക്കാരിനെതിരായ കാമ്പയിനുകള്‍ നടത്തുന്ന ഫെയ്സ്ബുക്ക് പേജുകള്‍ അവരുടെ പോസ്റ്റുകളുടെ പ്രചാരം കൂടുതല്‍ ലഭിക്കാന്‍ മാത്രം 35 ലക്ഷമാണ് ചെലവിട്ടത്.

ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിയുടെ പ്രതിച്ഛായ മോശമാക്കാന്‍ ഒരു എഫ്.ബി. പേജ് അതിലെ പോസ്റ്റുകള്‍ക്ക് കൂടുതല്‍ പ്രചാരം കിട്ടാന്‍ മാത്രം ഈ രീതിയില്‍ 57 ലക്ഷം മെറ്റയ്ക്ക് പരസ്യമായി നല്‍കി. ബി.ജെ.പി. യു.പിയില്‍ 37 ലക്ഷം മെറ്റയിലെ പരസ്യത്തിനായി നീക്കിവെച്ചപ്പോള്‍ ഒഡീഷയില്‍ പാര്‍ട്ടി മുടക്കിയത് രണ്ട് കോടിയാണ്.

ബി.ജെ.പി. ജനുവരി- ഫെബ്രുവരി മാസങ്ങളില്‍ മെറ്റയ്ക്ക് നല്‍കിയ 356 പരസ്യങ്ങളില്‍ 190 എണ്ണം ഇന്‍സ്റ്റഗ്രാമില്‍ മാത്രമാണ് നല്‍കിയത്. ഇതേ കാലയളവില്‍ കോണ്‍ഗ്രസ് ആകെ നല്‍കിയത് 71 പരസ്യങ്ങളാണ് ഇതില്‍ 38 എണ്ണവും ഇന്‍സ്റ്റയിലായിരുന്നു. മുഖ്യമന്ത്രി സ്റ്റാലിനെ പ്രകീര്‍ത്തിക്കുന്നതും മോദിയെ വിമര്‍ശിക്കുന്നതുമായ യൂട്യൂബ് വീഡിയോ പ്രചാരണത്തിന് ഡി.എം.കെ. 1.10 കോടി ഗൂഗിളിന് നല്‍കി. സമാനമായി ജഗന്‍ അനുകൂല പ്രചാരണത്തിനായി വൈ.എസ്.ആര്‍. കോണ്‍ഗ്രസ് മെറ്റയ്ക്ക് നല്‍കിയത് 1.12 കോടിയാണ്

2024 ജനുവരി – 1- മാര്‍ച്ച് -15(തിരഞ്ഞെടുപ്പ് പ്രഖ്യാപിക്കുന്നതിന് മുന്നെയുള്ള 3 മാസത്തെ മാത്രം കണക്ക്)
ഗൂഗിള്‍ പരസ്യത്തിനായി ചെലവഴിച്ച തുക

31 കോടി രൂപ
പരസ്യങ്ങളുടെ എണ്ണം- 14,372

ഇതില്‍ പരസ്യ വീഡിയോയ്ക്ക് വേണ്ടി മാത്രം ചിലവഴിച്ച തുക
72.6% -22.5 കോടി
പരസ്യ ചിത്രങ്ങള്‍ക്ക് വേണ്ടി ചിലവഴിച്ച തുക
27.4% -8.5 കോടി രൂപ

കോണ്‍ഗ്രസ്

പരസ്യത്തിന് വേണ്ടി ചിലവഴിച്ച തുക – 15.50 ലക്ഷം
പരസ്യങ്ങളുടെ എണ്ണം – 31
മുഴുവന്‍ തുകയും വീഡിയോ പരസ്യങ്ങള്‍ക്കാണ് ചിലവാക്കിയത്

2019 പൊതു തിരഞ്ഞെടുപ്പ്

ഗൂഗിളിന് നല്‍കിയ തുക
ബി.ജെ.പി.-9736 പരസ്യങ്ങള്‍-9.48 കോടി
കോണ്‍ഗ്രസ് 393 പരസ്യങ്ങള്‍-2.07 കോടി

എ.ഐ അധിഷ്ഠിത വീഡിയോ ഇറക്കുന്ന തിരക്കിലാണ് പാര്‍ട്ടികള്‍. ബിജെപിയും കോണ്‍ഗ്രസും അവരുടെ ഔദ്യോഗിക സോഷ്യല്‍ മീഡിയ പേജുകളില്‍ എ.ഐ. മീമുകള്‍ പോസ്റ്റ് ചെയ്യാന്‍ തുടങ്ങിയിട്ടുണ്ട്.


Read Previous

എഐ ഫോട്ടോ എഡിറ്റിങ് ഫീച്ചറും, ചാറ്റ്‌ബോട്ടും- വാട്‌സാപ്പില്‍ പുതിയ ഫീച്ചറുകള്‍

Read Next

കുറ്റിപ്പുറം ടൗണിലെ സ്വകാര്യ ലോഡ്ജില്‍നിന്ന് ലക്ഷങ്ങള്‍ വിലമതിയ്ക്കുന്ന എം.ഡി.എം.എ. പിടികൂടി

Leave a Reply

Your email address will not be published. Required fields are marked *

Most Popular