കുവൈത്ത് സിറ്റി: കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ പാക്കിസ്ഥാനിൽ നിന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകരെ റിക്രൂട്ട് ചെയ്യാനൊരുങ്ങി കുവൈത്ത്. 6,274 പാക്കിസ്ഥാനി ഡോക്ടർ മാരാണ് കഴിഞ്ഞ ഒക്ടോബർ, ഡിസംബർ, മാർച്ച് മാസങ്ങളിൽ കുവൈത്തിലെത്തിയത്. ഡോക്ടർമാർ, നഴ്‌സുമാർ, മെഡിക്കൽ സ്റ്റാഫ് അടങ്ങുന്ന 223 സംഘത്തെ നിലവിൽ വിവിധ ആശുപത്രികളിൽ നിയമിച്ചിട്ടുണ്ട്.
പാക്കിസ്ഥാനിൽ നിന്ന് കുവൈത്തിലെത്തുന്ന 75 ശതമാനം ആരോഗ്യ പ്രവർത്തകരും നഴ്‌സമാരും ഐ.സി.യു യൂണിറ്റ് സ്‌പെഷ്യലിസ്റ്റുകളുമാണ്. പാക്കിസ്ഥാനിൽനിന്ന് കൂടുതൽ ആരോഗ്യ പ്രവർത്തകരെ കുവൈത്തിൽ എത്തിക്കാൻ ഇരു രാജ്യങ്ങൾക്കിടയിലും ചർച്ചകൾ പുരോഗമിക്കു കയാണ്. കോവിഡ് പ്രതിരോധ പ്രവർത്തനങ്ങൾക്കായി പാക്കിസ്ഥാനിൽ നിന്ന് 1,000 ആരോഗ്യ പ്രവർത്തകരെയെങ്കിലും കുവൈത്തിൽ എത്തിക്കാനാണ് ആരോഗ്യ മന്ത്രാലയം ശ്രമിക്കുന്നത്.
ഇതിനായുള്ള നടപടിക്രമങ്ങൾ ഇതിനകം തന്നെ ആരംഭിച്ചു കഴിഞ്ഞു. കഴിഞ്ഞ ജൂലൈ മാസത്തിൽ ഇരു രാജ്യങ്ങളും തമ്മിൽ ഇതു സംബന്ധമായ കരാറിൽ ഒപ്പുവെച്ചിരുന്നു. വിദഗ്ധരെ പരസ്പരം കൈമാറാനുള്ള കരാറിലാണ് ഇരുരാജ്യങ്ങളും ഒപ്പുവെച്ചത്. ഇതിന്റെ ഭാഗമായാണ് കൂടുതൽ ആരോഗ്യ പ്രവർത്തകർ കുവൈത്തിലെത്തുന്നത്.