ന്യൂഡൽഹി: അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമയുടെ ഭാര്യ റിനികി ഭുയാൻ ശർമയുടെ ഉടമസ്ഥതയിലുള്ള കമ്പനിക്ക് കേന്ദ്ര സർക്കാർ സബ്സിഡിയായി 10 കോടി രൂപ അനുവദിച്ചതു വൻ വിവാദമായി. റിനികി സിഎംഡി ആയ പ്രൈഡ് ഈസ്റ്റ് എന്റർടെയ്ൻമെന്റ്സിന് ‘പ്രധാനമന്ത്രി കൃഷി ജലസേചന പദ്ധതി’യുടെ (പിഎംകെഎസ്‌വൈ) ഭാഗമായി 10 കോടി രൂപ അനുവദിച്ച കാര്യം കോൺഗ്രസ് എംപി ഗൗരവ് ഗൊഗോയ് ആണു പുറത്തുകൊണ്ടുവന്നത്. പണം അനുവദിച്ചെന്നു വ്യക്തമാക്കി കേന്ദ്ര വ്യവസായ മന്ത്രി പീയൂഷ് ഗോയൽ പാർലമെന്റിൽ രേഖാമൂലം നൽകിയ മറുപടിയും ഗൊഗോയ് പുറത്തുവിട്ടു.
കാർഷിക മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയുടെ ഭാഗമായി 10 കോടി രൂപയുടെ സബ്സിഡി കമ്പനിക്കു കേന്ദ്രം അനുവദിച്ചുവെന്നു രേഖയിൽ പറയുന്നു. എന്നാൽ തന്റെ ഭാര്യയോ അവരുമായി ബന്ധപ്പെട്ട കമ്പനിയോ കേന്ദ്രത്തിൽ നിന്നു പണം കൈപ്പറ്റിയെന്നു തെളിയിച്ചാൽ ഏതു ശിക്ഷയും ഏറ്റുവാങ്ങാമെന്നും പൊതുപ്രവർത്തനം അവസാനിപ്പിക്കാൻ തയാറാണെന്നും ഗൊഗോയിയെ ഹിമന്ത വെല്ലുവിളിച്ചു.
മന്ത്രി പീയൂഷ് ഗോയൽ പണം അനുവദിക്കുക മാത്രമേ ചെയ്തുള്ളൂവെന്നും അതു കൈപ്പറ്റിയില്ലെന്നുമാണു ഹിമന്ത പറയുന്നതെന്നു ഗൊഗോയ് പരിഹസിച്ചു. നമുക്ക് കോടതിയിൽ കാണാമെന്നാണ് ഇതിന് ഹിമന്ത നൽകിയ മറുപടി.
വിവാദം അസം നിയമസഭയെ പ്രക്ഷുബ്ധമാക്കി. സഭ നിർത്തിവച്ചു വിഷയം ചർച്ച ചെയ്യണമെന്ന ആവശ്യം സ്പീക്കർ അംഗീകരിക്കാത്തതിൽ പ്രതിഷേധിച്ച് കോൺഗ്രസ്, സിപിഎം, എഐയുഡിഎഫ് എംഎൽഎമാർ നടുത്തളത്തിലിറങ്ങി മുദ്രാവാക്യം വിളിച്ചു. തുടർന്ന് പ്രതിപക്ഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി.