ചെയ്‌സിങ് കിങ്! ജയം ഉറപ്പിച്ച് കോഹ്‌ലി 95ല്‍ മടങ്ങി; കിവികളുടേയും ചിറകരിഞ്ഞ് അപരാജിത ഇന്ത്യ


ധരംശാല: വിജയത്തിനു അഞ്ച് റണ്‍സ് അകലെ, ചരിത്ര സെഞ്ച്വറിക്ക് അഞ്ച് റണ്‍സ് അകലെ വിരാട് കോഹ്‌ലി വീണു. പക്ഷേ ഇന്ത്യ വിജയം കൈവിട്ടില്ല. തുടര്‍ച്ചയായ അഞ്ചാം ജയത്തിലൂടെ ഇന്ത്യ ലോകകപ്പിലെ സെമി സാധ്യത സജീവമാക്കി. ഒരു ഘട്ടത്തില്‍ അഞ്ച് വിക്കറ്റുകള്‍ നഷ്ടമായി ഇന്ത്യ പ്രതിരോധത്തിലായെങ്കിലും കോഹ്‌ലി ക്കൊപ്പം കരുത്തോടെ നിന്നു രവീന്ദ്ര ജഡേജ ഇന്ത്യയെ സുരക്ഷിത തീരത്തെത്തിച്ചു. തുടര്‍ച്ചയായി നാല് വിജയങ്ങളുമായി എത്തിയ കിവികള്‍ ആദ്യ തോല്‍വിയും അറിഞ്ഞു. ന്യൂസിലന്‍ഡിനെ നാല് വിക്കറ്റിനു വീഴ്ത്തിയാണ് ഇന്ത്യ ജയം ആഘോഷിച്ചത്. കിവികള്‍ ഉയര്‍ത്തിയ 274 റണ്‍സ് വിജയ ലക്ഷ്യം ഇന്ത്യ രണ്ടോവര്‍ ബാക്കി നില്‍ക്കെ സ്വന്തമാക്കി. ആറ് വിക്കറ്റുകള്‍ മാത്രമാണ് ഇന്ത്യക്ക് നഷ്ടമായത്.

104 പന്തുകള്‍ നേരിട്ട് എട്ട് ഫോറും രണ്ട് സിക്‌സും സഹിതം 95 റണ്‍സില്‍ മടങ്ങി. സച്ചിന്റെ 49 സെഞ്ച്വറി റെക്കോര്‍ഡിനൊപ്പം കോഹ്‌ലി എത്തുമെന്ന പ്രതീക്ഷയി ലായിരുന്നു ധരംശാലയിലെ കാണികള്‍. അതിനായി വഴിയൊരുക്കി ജഡേജയും കളിച്ചു. പക്ഷേ ആ ചരിത്ര നേട്ടത്തിലേക്ക് ഇനിയും കാത്തിരിക്കണം. കഴിഞ്ഞ മത്സരത്തിലേതെന്ന പോലെ കോഹ്‌ലിയുടെ സിക്‌സിലൂടെയുള്ള ശതകവും ഇന്ത്യന്‍ ജയവും നേരിയ വ്യത്യാസത്തിലാണ് നഷ്ടമായത്.

ജഡേജ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 39 റണ്‍സുമായി പുറത്താകാതെ നിന്നു. മുഹമ്മദ് ഷമി ഒരു റണ്‍സുമായും പുറത്താകാതെ നിന്നു. വിജയത്തിലേക്ക് ബാറ്റേന്തിയ ഇന്ത്യക്കായി ഇറങ്ങിയ എല്ലാവരും ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തു. സൂര്യകുമാര്‍ യാദവ് ഒഴികെ. നിര്‍ണായക ഘട്ടത്തില്‍ താരം വെറും രണ്ട് റണ്ണുമായി മടങ്ങി.

വെടിക്കെട്ട് തുടക്കം നല്‍കി ക്യാപ്റ്റന്‍ രോഹിത് ശര്‍മ മടങ്ങി. പിന്നാലെ ശുഭ്മാന്‍ ഗില്ലും പുറത്തായി. നാല് വീതം സിക് സും ഫോറും സഹിതം രോഹിത 40 പന്തില്‍ 46 റണ്‍സെടുത്തു. ഗില്‍ 31 പന്തില്‍ അഞ്ച് ഫോറുകള്‍ സഹിതം 26 റണ്‍സെടുത്തും പുറത്തായി. ലോക്കി ഫെര്‍ഗൂസന്‍ ഇന്ത്യന്‍ നായകനെ ക്ലീന്‍ ബൗള്‍ഡാക്കി. ഒന്നാം വിക്കറ്റില്‍ രോഹിത്- ഗില്‍ സഖ്യം 71 റണ്‍സ് ചേര്‍ത്തു. ഗില്ലിനേയും ഫെര്‍ഗൂസന്‍ തന്നെയാണ് പുറത്താക്കിയത്.

29 പന്തില്‍ ആറ് ഫോറുകള്‍ സഹിതം 33 റണ്‍സെടുത്ത് ശ്രേയസ് അയ്യര്‍ മികച്ച രീതിയില്‍ കളിച്ചു വരവെ മൂന്നാം വിക്കറ്റായി വീണു. രണ്ടാം വരവില്‍ ബോള്‍ട്ടാണ് ശ്രേയസിനെ മടക്കിയത്.

27 റണ്‍സെടുത്ത കെഎല്‍ രാഹുലിനെയാണ് നാലാം വിക്കറ്റായി ഇന്ത്യക്ക് നഷ്ടമായത്. മിച്ചല്‍ സാന്റ്‌നറാണ് വിക്കറ്റ് നേടിയത്. പിന്നാലെ എത്തിയ സൂര്യ കുമാര്‍ യാദവ് രണ്ട് റണ്ണില്‍ നില്‍ക്കെ റണ്ണൗട്ടായത് ഇന്ത്യയെ പ്രതിരോധത്തിലാക്കി. എന്നാല്‍ ആറാം വിക്കറ്റില്‍ കോഹ്‌ലി- ജഡേജ സഖ്യം പോരാട്ടം കിവി ക്യാമ്പിലേക്ക് നയിച്ചു.

ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറി, ഷമിയുടെ അഞ്ച് വിക്കറ്റ്

ഡാരില്‍ മിച്ചലിന്റെ സെഞ്ച്വറിയും രചിന്‍ രവീന്ദ്ര നേടിയ അര്‍ധ സെഞ്ച്വറിയുമാണ് കിവികള്‍ക്ക് പൊരുതാവുന്ന സ്‌കോര്‍ സമ്മാനിച്ചത്. ആദ്യം ബാറ്റ് ചെയ്ത നിശ്ചിത ഓവറില്‍ 273ന് എല്ലാവരും പുറത്തായി. ടോസ് നേടി ഇന്ത്യ ബൗളിങ് തിരഞ്ഞെടുക്കുക യായിരുന്നു.

ഇന്ത്യക്കായി മുഹമ്മദ് ഷമി അഞ്ച് വിക്കറ്റുകള്‍ വീഴ്ത്തി ബൗളിങില്‍ തിളങ്ങി. ഈ ലോകകപ്പില്‍ ആദ്യമായി കളിക്കാന്‍ അവസരം കിട്ടിയ താരം മികച്ച ബൗളിങുമായി കളം നിറഞ്ഞു. കുല്‍ദീപ് യാദവ് രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. മുഹമ്മദ് സിറാജ്, ജസ്പ്രിത് ബുമ്ര എന്നിവര്‍ ഓരോ വിക്കറ്റെടുത്തു.

തുടക്കത്തില്‍ രണ്ട് വിക്കറ്റുകള്‍ നഷ്ടമായി പ്രതിരോധത്തിലായ ന്യൂസിലന്‍ഡിനെ മൂന്നാം വിക്കറ്റില്‍ രചിന്‍ രവീന്ദ്ര- ഡാരില്‍ മിച്ചല്‍ സഖ്യത്തിന്റെ കൂട്ടുകെട്ടാണ് രക്ഷപ്പെടുത്തിയത്. ഇരുവരും ചേര്‍ന്ന് സെഞ്ച്വറി കൂട്ടുയര്‍ത്തി. മൂന്നാം വിക്കറ്റില്‍ മിച്ചല്‍- രചിന്‍ സഖ്യം 159 റണ്‍സ് കൂട്ടുകെട്ടുയര്‍ത്തി. ഡാരില്‍ മിച്ചല്‍ 100 പന്തില്‍ ശതകം പിന്നിട്ടു. ഒന്‍പത് ഫോറും അഞ്ച് സിക്സും സഹിതം മിച്ചല്‍ 130 റണ്‍സെടുത്തു മടങ്ങി. താരത്തിന്റെ അഞ്ചാം ഏകദിന സെഞ്ച്വറിയാണിത്. അവസാന ഓവറിലെ അഞ്ചാം പന്തില്‍ മുഹമ്മദ് ഷമിയാണ് മിച്ചലിനെ മടക്കിയത്.

മൂന്നാം വിക്കറ്റായി മടങ്ങിയ രചിന്‍ രവീന്ദ്ര 75 റണ്‍സെടുത്തു. താരം ആറ് ഫോറും ഒരു സിക്സും പറത്തി. രചിന്‍ രവീന്ദ്രയെ പുറത്താക്കി മുഹമ്മദ് ഷമിയാണ് കൂട്ടുകെട്ട് പൊളിച്ച് ഇന്ത്യയെ മത്സരത്തിലേക്ക് മടക്കി കൊണ്ടു വന്നത്. കിവി ഓപ്പണര്‍ ഡെവോണ്‍ കോണ്‍വെയാണ് ആദ്യം പുറത്തായത്. ഒന്‍പത് പന്തുകള്‍ നേരിട്ട് സംപൂജ്യനായി കോണ്‍വെ മടങ്ങി. സിറാജിനാണ് വിക്കറ്റ്. പിന്നാലെ സഹ ഓപ്പണര്‍ വില്‍ യങ് 17 റണ്‍സുമായും മടങ്ങി. എറിഞ്ഞ ആദ്യ പന്തില്‍ തന്നെ മുഹമ്മദ് ഷമി വിക്കറ്റ് വീഴ്ത്തി.

രചിന്‍ രവീന്ദ്രയ്ക്ക് പിന്നാലെ ക്രീസിലെത്തിയ ക്യാപ്റ്റന്‍ ടോം ലാതത്തിനു അധികം ആയുസുണ്ടായില്ല. കുല്‍ദീപ് യാദവ് കിവി നായകനെ അഞ്ച് റണ്‍സില്‍ പുറത്താക്കി. 23 റണ്‍സുമായി ഗ്ലെന്‍ ഫിലിപ്സാണ് അഞ്ചാമനായി മടങ്ങിയത്. താരത്തെയും കുല്‍ദീപ് തന്നെ മടക്കി.

പിന്നീട് ക്ഷണത്തിലാണ് ന്യൂസിലന്‍ഡിന്റെ മൂന്ന് വിക്കറ്റുകള്‍ കൊഴിഞ്ഞത്. മാര്‍ക് ചാപ്മാന്‍ (6), മിച്ചല്‍ സാന്റ്നര്‍ (1), മാറ്റ് ഹെന്റി (പൂജ്യം) എന്നിവര്‍ അതിവേഗം കൂടാരം കയറി. ചാപ്മാനെ ബുമ്ര പുറത്താക്കിയപ്പോള്‍ ഷമി തുടരെ രണ്ട് പന്തുകളില്‍ സാന്റ്ന റേയും ഹെന്റിയേയും മടക്കി ഷമി കിവികളെ പിടിച്ചു നിര്‍ത്തി. ഇന്നിങ്‌ സിലെ അവസാന പന്തില്‍ ലോക്കി ഫെര്‍?ഗൂസനെ റണ്ണൗട്ടാക്കി കിവി ഇന്നിങ്‌സിനു ഇന്ത്യ തിരശ്ശീലയിട്ടു.


Read Previous

അഞ്ചു സംസ്ഥാനങ്ങളിലും കോൺഗ്രസ് വിജയിക്കും,​ മദ്ധ്യപ്രദേശിൽ പ്രധാനമന്ത്രി സ്വന്തം പേരിൽ വോട്ടുതേടുന്നത് പരിഹാസ്യമെന്ന് ഖാർഗെ

Read Next

വധൂ വരൻമാരെ സ്വീകരിക്കുന്നതിനിടെ പടക്കം പൊട്ടിച്ചു; തേനീച്ചക്കൂട് ഇളകി; നിരവധി പേർക്ക് കുത്തേറ്റു

Leave a Reply

Your email address will not be published. Required fields are marked *

Most Popular