ക്രിസ്റ്റ്യാനോ റൊണാൾഡോ-ഇയാൾ കേവലമൊരു ഫുട്ബോളർ മാത്രമാണോ? ഒരിക്കലുമല്ല. ലോക മെമ്പാടുമുള്ള കോടിക്കണക്കിന് മനുഷ്യർക്ക് പ്രചോദനവും ആത്മവിശ്വാസവും പകരുന്ന ശക്തിയുടെ പേരാണ് ക്രിസ്റ്റ്യാനോ!
ഹംഗറിയ്ക്കെതിരെ നേടിയ ഇരട്ട ഗോളുകൾ ആ സത്യത്തിന് അടിവരയിടുന്നു…
യൂറോകപ്പിലെ മരണഗ്രൂപ്പിലാണ് പോർച്ചുഗൽ ചെന്നുപെട്ടിട്ടുള്ളത്. വരാനിരിക്കുന്ന കളികളിൽ പറങ്കിപ്പടയ്ക്ക് ഫ്രാൻസിനെയും ജർമ്മനിയേയും നേരിടാനുണ്ട്. ആ നിലയ്ക്ക് ഹംഗറിയ്ക്കെതി രായ പോരാട്ടം പോർച്ചുഗലിനെ സംബന്ധിച്ചിടത്തോളം സുവർണ്ണാവസരമായിരുന്നു. താരതമ്യേന എളുപ്പത്തിൽ പോയിൻ്റുകൾ സ്വന്തമാക്കാനുള്ള ചാൻസ്.
എന്നാൽ മൈതാനത്ത് പോർച്ചുഗൽ വിയർക്കുകയായിരുന്നു. ക്രിസ്റ്റ്യാനോ അവസരങ്ങൾ പാഴാക്കു ന്നു. ഹംഗറി ഗോൾ നേടിയപ്പോൾ റഫറി ഓഫ്സൈഡ് വിളിച്ചതുകൊണ്ട് കഷ്ടിച്ച് രക്ഷപ്പെടുന്നു…ഒരു സമനില പോലും പോർച്ചുഗൽ പരാജയമായി എണ്ണുമായിരുന്നു.
ഒരു സൂചിമുനയുടെ പഴുത് മാത്രമേ ക്രിസ്റ്റ്യാനോയ്ക്ക് വേണ്ടിയിരുന്നുള്ളൂ. കളി തീരാറായ ഘട്ടത്തി ൽ പെനൽറ്റിയിലൂടെ അയാൾ ആദ്യത്തെ ഗോൾ നേടി. അപ്പോഴും വിമർശകർ മുറുമുറുത്തു-
”പെനൽറ്റി കിട്ടിയതുകൊണ്ട് മാത്രമാണ് ക്രിസ്റ്റ്യാനോ ഗോളടിച്ചത്…! ”
എല്ലാ കളിക്കാരും പെനൽറ്റി വേണ്ടവിധം ഉപയോഗിക്കാറില്ല എന്ന കാര്യമൊന്നും വിരോധികൾക്ക് അറിയേണ്ടതില്ലല്ലോ! അവർക്കുള്ള മറുപടി മിനുട്ടുകൾക്കകം വന്നു. റോണോയുടെ രണ്ടാമത്തെ ഗോൾ ! ഇരുകാലുകൾ കൊണ്ടും വല കുലുക്കി! ഇതോടെ യൂറോ കപ്പിൻ്റെ ചരിത്രത്തിലെ ഏറ്റവും വലിയ ഗോൾ വേട്ടക്കാരനുമായി!
ക്രിസ്റ്റ്യാനോ തരുന്ന സന്ദേശം വ്യക്തമാണ്. 89 മിനുട്ടുകൾ കല്ലേറ് കൊണ്ടാലും, തൊണ്ണൂറാമത്തെ മിനുട്ടിൽ അത്ഭുതം സൃഷ്ടിക്കാൻ നിങ്ങൾക്ക് അവസരമുണ്ട്. ജീവിതത്തിൽ എത്ര തിരിച്ചടികൾ നേരി ടേണ്ടിവന്നാലും പൊരുതാൻ തയ്യാറാണെങ്കിൽ നിങ്ങൾക്ക് ലോകം കീഴടക്കാനാകും!
2016ലെ യൂറോ കപ്പ് പോർച്ചുഗൽ ജയിക്കുമ്പോൾ ക്രിസ്റ്റ്യാനോ അമരത്തുണ്ടായിരുന്നു കാലിനേറ്റ പരിക്കുമൂലം ഫൈനലിൽ അയാൾക്ക് കളിക്കാനായില്ല. പക്ഷേ ആ ഫൈനലിലുടനീളം ക്രിസ്റ്റ്യാനോ ഗ്രൗണ്ടിൽ നിന്ന് പോർച്ചുഗലിനുവേണ്ടി ആർപ്പുവിളിക്കുകയായിരുന്നു. അന്ന് അയാൾ മുടന്തുന്നു ണ്ടായിരുന്നു. പക്ഷേ മനസ്സിന് കാരിരുമ്പിൻ്റെ കരുത്തായിരുന്നു! ഫുട്ബോൾ അയാൾക്ക് പ്രാണനാണ്.
ക്രിസ്റ്റ്യാനോ ഒരിക്കൽ തോറ്റുപോകാൻ സാദ്ധ്യതയുണ്ടായിരുന്നു. സ്വന്തം അമ്മയുടെ ഗർഭപാത്ര ത്തിൽ വെച്ചായിരുന്നു അത്. കഠിന ദാരിദ്ര്യം മൂലം ഇനിയൊരു കുഞ്ഞുവേണ്ട എന്ന് ക്രിസ്റ്റ്യാനോ യുടെ അമ്മ ചിന്തിച്ചിരുന്ന കാലം. ആ തീരുമാനത്തിൽ നിന്ന് അവർ പിന്നീട് പിന്മാറി. അത് ഫുട്ബോളിൻ്റെ ഭാഗ്യമായി ഭവിച്ചു.
ഈ ലോകത്തിൽ പിറന്നുവീണതിനുശേഷം,കാൽപ്പന്തുകളിയുടെ അങ്കത്തട്ടിൽ പോര് തുടങ്ങിയതിനു ശേഷം ക്രിസ്റ്റ്യാനോ തോൽക്കാൻ നിന്നുകൊടുക്കാറില്ല. ഒരടി കിട്ടിയാൽ രണ്ടെണ്ണം തിരിച്ചു കൊടു ത്താണ് ശീലം. പരാജയങ്ങളിൽ നിന്ന് ഫീനിക്സിനെപ്പോലെ ഉദിച്ചുയരുന്നതാണ് ചരിത്രം…!
ഇനി പറയൂ. ഇയാൾ കേവലമൊരു കളിക്കാരൻ മാത്രമാണോ? ഈ മനുഷ്യൻ ഏറ്റവും വലിയ പ്രചോദനമല്ലേ!?