ന്യൂഡൽഹി: വിവിപാറ്റ് സ്ലിപ്പുകളും ഇസക്‌ട്രോണിക് വോട്ടിംഗ് മെഷീനിലെ (ഇവിഎം) വോട്ടുകളും പൂർണമായും പരിശോധിക്കണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി. ഇവിഎമ്മിന് പകരം പേപ്പർ ബാലറ്റുകളിലേക്ക് മടങ്ങണമെന്ന ആവശ്യവും കോടതി നിരസിച്ചു. അസോസിയേഷൻ ഒഫ് ഡെമോക്രാറ്റിക് റിഫോംസ് ഉൾപ്പെടെയുള്ളവർ നൽകിയ ഹർജി പരിഗണിച്ചായിരുന്നു സുപ്രീം കോടതിയുടെ വിധി.
ജഡ്‌ജിമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത എന്നിവരുടെ ബെഞ്ച് രണ്ട് വ്യത്യസ്‌ത വിധികളാണ് പറഞ്ഞത്. ഹർജികളിൽ തിരഞ്ഞെടുപ്പ് കമ്മീഷനിൽ നിന്ന് സുപ്രീം കോടതി വിശദീകരണം ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിധി പ്രസ്‌താവിച്ചത്.
‘വിവിപാറ്റ് സ്ലിപ്പുകൾ പൂർണമായും എണ്ണുന്നത് പ്രായോഗികമായ കാര്യമല്ല. എന്നാൽ, സ്ലിപ്പ് ലോഡിംഗ് യൂണിറ്റ് സീൽ ചെയ്‌ത് സൂക്ഷിക്കാം. ഒരു സംവിധാനത്തെ മുഴുവൻ അന്ധമായി സംശയത്തിന്റെ നിഴലിൽ നിർത്താനാകില്ല. ജനാധിപത്യമെന്നത് എല്ലാവരെയും ഐക്യത്തിലും വിശ്വാസത്തിലും നിലനിർത്താനുള്ളതാണ്.
വ്യക്തമായ തെളിവുകളുടെ അടിസ്ഥാനത്തിലാണ് കോടതി ഹർജികളിൽ തീരുമാനമെടുത്തത്.’ – ജസ്റ്റിസ് സഞ്ജീവ് ഖന്ന പറഞ്ഞു.ഹർജിക്കാർ ഉന്നയിച്ച ആരോപണങ്ങൾ പരിശോധിക്കാൻ ചില നിർദേശങ്ങളും സുപ്രീം കോടതി മുന്നോട്ടു വച്ചു. മെ മ്മറിയും സീരിയൽ നമ്പറും സ്ഥാനാർത്ഥികളുടെ അപേക്ഷ പരിഗണിച്ച് വിദഗ്ദ്ധർക്ക് പരിശോധിക്കാം. തിരഞ്ഞെടുപ്പ് ഫലം വന്ന് ഏഴ് ദിവസത്തിനുള്ളിൽ ഇതിനുള്ള അപേക്ഷ നൽകണം. പരിശോധനാ ചെലവിനുള്ള തുകയും കെട്ടി വയ്‌ക്കണം. ആരോപണം ശരിയാണെന്ന് തെളിഞ്ഞാൽ ഈ തുക മടക്കി നൽകും.
കഴിഞ്ഞ ദിവസം വിഷയം പരിഗണിച്ചപ്പോൾ വോട്ടിംഗ് മെഷീന്റെയും വിവിപാറ്റിന്റെയും പ്രവർത്തനവുമായി ബന്ധപ്പെട്ട സംശയങ്ങൾ കോടതി ഉയർത്തിയിരുന്നു. മൈക്രോ കൺട്രോളർ മെഷീനിന്റെ ഏത് ഭാഗത്താണ് ഘടിപ്പിക്കുന്നത്, ഒന്നിലേറെ തവണ പ്രോഗ്രാം ചെയ്യാൻ സാധിക്കുമോ, തിരഞ്ഞെടുപ്പിന് ശേഷം എത്ര ദിവസം വരെ വോട്ടിംഗ് യന്ത്രങ്ങൾ സൂക്ഷിച്ച് വയ്‌ക്കാറുണ്ട് തുടങ്ങിയവയായിരുന്നു അത്. തിരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥർ നേരിട്ടെത്തി ഇക്കാര്യത്തിൽ വ്യക്തത വരുത്തുകയും ചെയ്‌തിരുന്നു.