യുവതി ബസിന് മുന്നിൽ ചാടി മരിച്ചു, ഭർത്താവിന്‍റെ മൃതദേഹം ക്വാറിയിൽ


കുന്നിക്കോട് (കൊല്ലം): നൃത്തസംഘം സഞ്ചരിച്ച മിനി ബസിനു മുന്നിലേക്ക് ചാടിയ യുവതി മരിച്ചു. കാണാതായ കെ.എസ്.ആര്‍.ടി.സി. കണ്ടക്ടറായ ഭര്‍ത്താവിനെ മണിക്കൂറുകള്‍ നീണ്ട തിരച്ചിലിനൊടുവില്‍ ക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്ത് തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തി. കുന്നിക്കോട് ആവണീശ്വരം മീനംകോട് കോളനി, മീനംകോടുവീട്ടില്‍ ആര്‍.രാജി(36)യാണ് മരിച്ചത്. ഭര്‍ത്താവ് കെ.എസ്.ആര്‍.ടി.സി. പുനലൂര്‍ ഡിപ്പോയിലെ കണ്ടക്ടര്‍ വിജേഷിനെ(42)യാണ് മണിക്കൂറുകള്‍ക്കുശേഷം വീടിനടുത്തുള്ള ക്വാറിക്കു സമീപം തൂങ്ങിമരിച്ചനിലയില്‍ കണ്ടെത്തിയത്.

വ്യാഴാഴ്ച രാത്രി പത്തരയോടെയാണ് രാജി, ഓടിക്കൊണ്ടിരുന്ന വാഹനത്തിനു മുന്നിലേക്ക് ചാടിയത്. കുന്നിക്കോട്-പത്തനാപുരം പാതയില്‍ ആവണീശ്വരം റെയില്‍വേ സ്റ്റേഷനു മുന്നിലായിരുന്നു സംഭവം. പിടവൂരിലെ ഉത്സവപരിപാടി കഴിഞ്ഞുമടങ്ങിയ ആയൂര്‍ ഇളമാട് സ്വദേശികളായിരുന്നു വാഹനത്തിലുണ്ടായിരുന്നത്. പിന്നാലെ വന്ന നൃത്തസംഘത്തിന്റെ മറ്റൊരു വാഹനത്തില്‍ യുവതിയെ പുനലൂര്‍ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.

കാണാതായ ഭര്‍ത്താവ് വിജേഷിന്റെ മൃതദേഹം വെള്ളിയാഴ്ച വൈകീട്ട് മൂന്നോടെ കുറ്റിക്കോണം പാറക്വാറിക്കു സമീപത്തെ വിജനമായ സ്ഥലത്താണ് കണ്ടെത്തിയത്. പാറക്വാറിക്കടുത്തുള്ള കശുമാവില്‍ ഷാളില്‍ തൂങ്ങി പൊട്ടിവീണ നിലയിലായിരുന്നു മൃതദേഹം. ഇവരുടെ വസ്തുരേഖകളും പണവും വിജീഷിന്റെ മൃതദേഹത്തിനരികില്‍നിന്ന് കണ്ടെത്തിയിട്ടുണ്ട്. വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് ദമ്പതിമാര്‍ ഒരുമിച്ച് വീടുവിട്ടിറങ്ങിയതായി പറയുന്നു. ഇരുവര്‍ക്കും ഭീമമായ കടബാധ്യതകള്‍ ഉണ്ടായിരുന്നതായും ഇതേത്തുടര്‍ന്നുള്ള ആത്മഹത്യയാണെന്ന് സംശയിക്കുന്നതായും പോലീസ് പറഞ്ഞു. മക്കള്‍: അക്ഷയ് (പത്ത്), അക്ഷര (അഞ്ച്).


Read Previous

യാത്രക്കാര്‍ തല പുറത്തിടുന്നില്ലെന്ന് ഡ്രൈവര്‍മാര്‍ ഉറപ്പുവരുത്തണം; വാഹനം വിട്ടുകിട്ടണമെങ്കില്‍ 50,000 പിഴ

Read Next

ഉറക്കം മൂന്നുമൂന്നര മണിക്കൂര്‍;രാവിലെ യോഗ നിര്‍ബന്ധം; നരേന്ദ്രമോദിയുടെ ദിനചര്യകള്‍ കൗതുകത്തോടെ കേട്ട്, എട്ട് എം.പി.മാര്‍

Leave a Reply

Your email address will not be published. Required fields are marked *

Most Popular