സീരിയലിലൂടെ അഭിനയ രംഗത്ത് എത്തി, തിരക്കഥാകൃത്തായും സംവിധായക നായും തിളങ്ങിയ താരമാണ് അനൂപ് മേനോൻ . ഡോൾഫിൻസ് എന്ന തന്റെ ചിത്രം നിന്നു പോകുമെന്ന അവസ്ഥയുണ്ടായപ്പോൾ സാമ്പത്തികമായി തുണയായത് സുരേഷ് ഗോപി ആണെന്ന് പറയുകയാണ് അനൂപ്.
“ഡോൾഫിൻ എന്ന സിനിമ നിന്നുപോകും എന്നൊരു അവസ്ഥ വന്ന സമയത്ത്, എന്നെ കാരവാനിലേക്ക് വിളിപ്പിച്ച് ഒരു കെട്ട് പൈസ എടുത്ത് തന്നു. എന്നിട്ട് അദ്ദേഹം പടം തീർക്കാൻ പറഞ്ഞു. എനിക്ക് ഏറ്റവും പ്രിയപ്പെട്ടൊരു കഥാപാത്രമാണത്. ഒരിക്കലും ചിത്രം നിന്നുപോകരുതെന്നും അദ്ദേഹം പറഞ്ഞു. 25 ലക്ഷം രൂപയാണ് കയ്യിൽ തന്നത്. ഒരിക്കലും മറക്കാനാകാത്ത കാര്യമാണത്. ഏറ്റവും മികച്ച മനുഷ്യരിൽ ഒരാളാണ് അദ്ദേഹം. നല്ലൊരു രാഷ്ട്രീയക്കാരനാണ് സുരേഷേട്ടൻ. സിനിമയിൽ വന്നില്ലായിരുന്നു വെങ്കിൽ ശശി തരൂരിനെ പോലെയൊക്കെയുള്ള എല്ലാവരും ബഹുമാനിക്കുന്നൊരു രാഷ്ട്രീയക്കാരന്‍ ആയേനെ സുരേഷ് ഗോപി എന്നും അനൂപ് മേനോൻ പറഞ്ഞു.
സുരേഷ് ഗോപിയോടൊപ്പം അനൂപ് മേനോന്‍ അഭിനയിച്ച സിനിമയാണ് ഡോള്‍ഫിന്‍. ഈ ചിത്രം ചെയ്തപ്പോഴുള്ള മറക്കാനാകാത്ത അനുഭവം എന്താണെന്ന അവതാരകയുടെ ചോദ്യത്തിന് മറുപടി നല്‍കവെയാണ് അനൂപ് മേനോന്‍ മനസ് തുറന്നത്.
അതേസമയം സുരേഷ് ഗോപി അഭിനയിക്കുന്ന 257-ാമത് സിനിമക്ക് തുടക്കമായി. സനൽ വി. ദേവനാണ് ചിത്രം സംവിധാനം ചെയ്യുന്നത്. കുഞ്ഞമ്മിണിസ് ഹോസ്പിറ്റൽ എന്ന ചിത്രത്തിലൂടെ ശ്രദ്ധേയനായ സംവിധായകനാണ് സനൽ വി. ദേവൻ. മാവെറിക് മൂവീസ് പ്രൈവറ്റ് ലിമിറ്റഡ്, ഇൻ അസ്സോസ്സിയേഷൻ വിത്ത് സഞ്ജയ് പടിയൂർ എൻറർടൈൻമെൻ്റിൻ്റെ ബാനറിൽ വിനീത് ജയ്നും, സഞ്ജയ് പടിയൂരും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.
ഇടപ്പള്ളി, അഞ്ചുമന ദേവീ ക്ഷേത്രത്തിൽ ലളിതമായി നടന്ന പൂജാ ചടങ്ങോടെയാണ് തുടക്കമായത്. സുരാജ് വെഞ്ഞാറമൂട് സ്വിച്ചോൺ കർമ്മം നിർവ്വഹിക്കുകയും രാജാസിംഗ് ഫസ്റ്റ് ക്ലാപ്പ് തൽക്കുകയും ചെയ്തുകൊണ്ടായിരുന്നു തുടക്കം. ചലച്ചിത്ര രംഗത്തെ നിരവധിപ്പേരുടെ സാന്നിദ്ധ്യവും ഉണ്ടായിരുന്നു. പൂർണ്ണമായും ത്രില്ലർ ജോണറിൽ അവതരിപ്പിക്കുന്ന ചിത്രത്തിൽ ഗൗതം മേനോൻ, സുരാജ് വെഞ്ഞാറമൂട് എന്നിവരും മുഖ്യവേഷത്തിൽ അഭിനയിക്കുന്നു. ഇവർക്കു പുറമേ മലയാളത്തിലെ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നുണ്ട്.