രാഹുൽ ഗാന്ധി എം പി ഇന്ന് ഉദ്ഘാടനം ചെയ്യാൻ നിശ്ചയിച്ചിരുന്ന റോഡുകളുടെ ഉദ്ഘാടനം പി വി അൻവർ എംഎൽഎ ഇന്നലെ നിർവ്വഹിച്ചത് വിവാദത്തിൽ. മലപ്പുറം ജില്ലയിലെ നിലമ്പൂരിലെ പി എം ജി എസ് വൈ റോഡുകളുടെ നിർമ്മാണോദ്ഘാടന മാണ് പി വി അൻവർ നിർവ്വഹിച്ചത്. ബുധനാഴ്ച വൈകിട്ട് രാഹുല്‍ ഗാന്ധി നിര്‍മ്മാണോദ്ഘാടനം നടത്താനിരുന്ന റോഡുകളാണ് അന്‍വര്‍ ഉദ്ഘാടനം ചെയ്തത്. സംസ്ഥാന സർക്കാരിന്റെ ഇടപെടലിലൂടെയാണ് റോഡ് ലഭിച്ചതെന്നും, നവകേരള സദസ്സ് തകർക്കനാണ് കോൺഗ്രസിന്റെ നീക്കമെന്നും അൻവർ ആരോപിച്ചു.
എം പിയുടെ ചടങ്ങിലേക്ക് തന്നെ ക്ഷണിച്ചിരുന്നില്ലെന്ന് പി വി അൻവർ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു. അതേസമയം പി വി അന്‍വറിന്‍റെ നടപടി രാഷ്ട്രീയ പാപ്പരത്തമാണെന്ന് കോൺഗ്രസ് ആരോപിച്ച് കോൺഗ്രസ് രംഗത്ത് വന്നു. എം എല്‍ എയുടെ ഉദ്ഘാടനം കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ നിര്‍ദേശം ലംഘിച്ചാണെ ന്നാണ് വിമര്‍ശനം. പി എം ജി എസ് വൈ റോഡുകള്‍ ഉദ്ഘാടനം ചെയ്യേണ്ടത് എം പി മാരാണെന്നാണ് കേന്ദ്ര ഗ്രാമവികസന മന്ത്രാലയത്തിന്‍റെ സര്‍ക്കുലര്‍.
ബുധനാഴ്ച മുതല്‍ മൂന്ന് ദിവസം നാല് ജില്ലകളിലായി വിവിധ പരിപാടികളില്‍ രാഹുല്‍ഗാന്ധി എം.പി. പങ്കെടുക്കുന്നുണ്ട്. ഉച്ചയ്ക്ക് 2.45-നാണ് പി.എം.ജി.എസ്.വൈ. റോഡുകളുടെ നിര്‍മാണ ഉദ്ഘാടനം അടക്കം നിലമ്പൂര്‍ ബ്ലോക്ക് പഞ്ചായത്തില്‍ എം.പിയുടെ വിവിധ പരിപാടികള്‍ ഷെഡ്യൂള്‍ ചെയ്തിരുന്നത്. ഒരു ദിവസത്തെ സന്ദർശനത്തിനായി രാഹുൽ ഗാന്ധി എം പി ഇന്ന് മലപ്പുറം ജില്ലയിലെത്തും.
സീതിഹാജിയുടെ നിയമസഭയിലെ പ്രസംഗങ്ങൾ എന്ന പുസ്തകം രാഹുൽ ഗാന്ധി പ്രകാശനം ചെയ്യും. അതിന് ശേഷം പെയിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ സൊസൈറ്റി യുടെ കെട്ടിടത്തിന്‍റെ തറക്കല്ലിടല്‍ ചടങ്ങിലാണ് അദ്ദേഹം പങ്കെടുക്കുക. ചുങ്കത്തറയിലും വണ്ടൂരിലും വിവിധ പദ്ധതികളുടെ ഉദ്ഘാടനവും രാഹുൽ ഗാന്ധി നിർവ്വഹിക്കും. വൈകിട്ട് നാലു മണിക്ക് വഴിക്കടവ് മുണ്ടയില്‍ നടക്കുന്ന ചടങ്ങില്‍ എം ഓ എല്‍ പി സ്കൂള്‍ കെട്ടിടത്തിന്‍റെ ശിലാസ്ഥാപനവും അദ്ദേഹം നിര്‍വഹിക്കും. തുടര്‍ന്ന് വയനാട്ടിലേക്ക് തിരിക്കും.