തിരുവനന്തപുരം: അയോധ്യ ശ്രീരാമക്ഷേത്ര പ്രാണ പ്രതിഷ്ഠദിനത്തിൽ രാമമന്ത്രം ജപിക്കണമെന്നും വീടുകളിൽ നിലവിളക്ക് തെളിയിക്കണമെന്നുമുള്ള ഗായിക കെ.എസ്.ചിത്രയുടെ ആഹ്വാനത്തെതുടര്‍ന്നുള്ള വിവാദങ്ങളില്‍ ചിത്രയെ പിന്തുണച്ച് കവിയും ഗാനരചയിതാവുമായ ശ്രീകുമാരന്‍ തമ്പി. ‘വിളക്ക് കൊളുത്തണമെന്ന് പറഞ്ഞതിന് എന്തിനാണ് ഇത്രയും എതിര്‍പ്പ്.. എല്ലാവര്‍ക്കും അഭിപ്രായ സ്വാതന്ത്ര്യമുണ്ട്, ചിത്രയെ ചീത്ത വിളിക്കുന്നത് അംഗീകരിക്കാനാകില്ല’- ശ്രീകുമാരന്‍ തമ്പി പറഞ്ഞു.
ശ്രീരാമനെ ആര്‍എസ്എസിന്‍റെ വകയായി കാണേണ്ടതില്ല, ശ്രീരാമന്‍ ഭാരതത്തിലെ എല്ലാവരുടെയുമാണെന്നും ശ്രീകുമാരന്‍ തമ്പി പറഞ്ഞു. മലയാളത്തിന്‍റെ തലമുതിര്‍ന്ന എഴുത്തുകാരനാണ് എം.ടി വാസുദേവന്‍ നായര്‍. അദ്ദേഹം അദ്ദേഹത്തിന്‍റെ അഭിപ്രായം പറഞ്ഞു. പലരും ആ അഭിപ്രായത്തെ എതിര്‍ത്തും അനുകൂലിച്ചും പറഞ്ഞു.എന്നാല്‍, ആരും എം.ടിയെ ചീത്ത പറഞ്ഞില്ല. എന്നാല്‍, ചിത്ര അഭിപ്രായം പറയുന്നതിന് ചീത്ത വിളിക്കുന്നത് എന്തിനെന്ന് മനസിലാകുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.
അഭിപ്രായം തുറന്ന് പറയാനുള്ള സ്വാതന്ത്ര്യം എല്ലാവര്‍ക്കുമുണ്ട്. ഞാന്‍ വിശ്വസിക്കുന്ന പ്രസ്ഥാനത്തിനെതിരായി സംസാരിക്കുന്നവരെയെല്ലാം ചീത്ത വിളിക്കണമെന്ന് പറയുന്നതില്‍ എന്ത് അര്‍ത്ഥമാണുള്ളത്. സ്വന്തം അഭിപ്രായം പറയാനുള്ള മൗലിക അവകാശം ഓരോ പൗരനും ഉണ്ട്. ചിത്ര ശ്രീരാമനെ ആരാധിക്കുന്നയാളാണ്. ഞാന്‍ എന്‍റെ കുട്ടിക്കാലത്ത് സന്ധ്യക്ക് രാമ രാമ പാഹിമാം, രാമപാദം ചേരണേ മുകുന്ദ രാമ പാഹിമാം എന്ന് പാടിയിട്ടുണ്ട്. അത് സംസ്കാരത്തില്‍ ഉള്‍പ്പെട്ടകാര്യമാണ്.
അതുകൊണ്ട് രാമനാമം ജപിക്കണമെന്നും വിളക്ക് കൊളുത്തണമെന്നും പറഞ്ഞതിന് അതില്‍ ഇത്ര എതിര്‍പ്പ് പ്രകടിപ്പിക്കേണ്ട കാര്യം എന്താണെന്ന് ശ്രീകുമാരന്‍ തമ്പി ചോദിച്ചു. ബിജെപിയുടോയൊ ആര്‍എസ്എസിന്‍റെയോ വകയായി ശ്രീരാമനെ കാണുന്നതുകൊണ്ടാണി കുഴപ്പമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.