മുംബൈ: പ്രായപൂർത്തിയാകാത്ത ഭിന്നശേഷിക്കാരിയായ പെൺകുട്ടിയെ ഓടിക്കൊണ്ടിരുന്ന കാറിൽവച്ച് ബലാത്സംഗം ചെയ്ത കേസിൽ രണ്ടു പേർ അറസ്റ്റിൽ. ടാക്സി ഡ്രൈവറെയും സുഹൃത്തിനെയുമാണ് മലബാർ ഹിൽ പൊലീസ് അറസ്റ്റ് ചെയ്തത്. തിങ്കളാഴ്ച രാത്രിയാണ് സംഭവം. റോഡിൽനിന്ന പെൺകുട്ടിയെ കാറിൽ കയറ്റിക്കൊണ്ടു പോയി പീഡിപ്പിക്കുകയായിരുന്നെന്ന് പൊലീസ് പറഞ്ഞു.
പെൺകുട്ടി റോഡിൽ നിൽക്കുന്നതു കണ്ട ടാക്സി ഡ്രൈവർ വീട്ടിൽ വിടാമെന്ന് പറഞ്ഞ് കാറിൽ കയറ്റി. തുടർന്ന് ഇയാൾ സമീപത്തുള്ള ഒരു ഹോട്ടലിൽ എത്തി സുഹൃത്തിനെയും കൂടെ കൂട്ടി. ഡ്രൈവറുടെ സുഹൃത്ത് പെൺകുട്ടിക്കൊപ്പം കയറി ഇരിക്കുകയും കുട്ടിയെ ലൈംഗികമായി പീഡിപ്പിക്കുകയും ചെയ്തെന്ന് പൊലീസ് പറയുന്നു. തുടർന്ന് ഇരുവരും ചേർന്ന് പെൺകുട്ടിയെ വകോല എന്ന സ്ഥലത്ത് എത്തിച്ച് അവിടെനിന്ന് ഒരു ഓട്ടോയിൽ കയറ്റി. ഓട്ടോ ഡ്രൈവർക്കു പണം നൽകിയശേഷം പെൺകുട്ടിയെ ബന്ധുക്കളുടെ വീട്ടിൽ എത്തിക്കാനും നിർദേശിച്ചു.
പെൺകുട്ടി ബന്ധുക്കളോട് കാര്യങ്ങൾ വിശദീകരിച്ചു. തുടർന്ന് ബന്ധുക്കളാണ് പൊലീസ് സ്റ്റേഷനിൽ എത്തി പരാതി നൽകിയത്. സിസിടിവി ക്യാമറകൾ കേന്ദ്രീകരിച്ചുള്ള അന്വേഷണത്തിൽ കാറിന്റെ നമ്പർ പൊലീസ് കണ്ടെത്തുകയും ഡ്രൈവറെയും സുഹൃത്തിനെയും അറസ്റ്റ് ചെയ്യുകയും ചെയ്തു. ഇരുവർക്കുമെതിരെ പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി.